Kerala

സി.പി.എം സെമിനാറിൽ നിന്ന് ലീഗ് വിട്ടുനിൽക്കും; കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ബദലില്ല

കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ് പറഞ്ഞത് സി.പി.എം നടത്തുന്ന സെമിനാറിലേക്ക് മതമൗലികവാദികളെയും, കോൺഗ്രസിനെയും ക്ഷണിക്കില്ല എന്ന്.

മതമൗലികവാദി ആരാണെന്ന് തീരുമാനിക്കാനുള്ള ഉന്നതാധികാര സമിതിയാണോ സിപിഎം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി, ഹസ്സൻ, ജമാഅത്തെ ഇസ്ലാമിയുടെ അമീർ എന്നിവരായിരിക്കും കേരളത്തെ നയിക്കുക എന്ന് അങ്ങേയറ്റത്തെ വർഗീയ പ്രസ്താവന നടത്തിയ പാർട്ടിയുടെ പേരാണ് സിപിഎം.

കോൺഗ്രസിന് ഒരൊറ്റ മുസ്ലിം എം.പി പോലും ഇല്ലല്ലോ എന്നുള്ള പ്രസ്താവനയുമായി എ.കെ ബാലൻ രംഗത്തെത്തിയിട്ടുണ്ട്. മലബാറിൽ നടന്ന പല സമരങ്ങളിലും തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന വർഗീയ പ്രസ്താവന നടത്തിയ മന്ത്രിയാണ് സജി ചെറിയാൻ.

അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഭൂരിപക്ഷ വർഗീയതയെ പരിപോഷിപ്പിക്കുന്ന നിലപാടാണ് കേരളത്തിൽ ഇടതുപക്ഷം കൈക്കൊണ്ടിട്ടുള്ളത്.

എങ്ങനെയാണ് കോൺഗ്രസിനെ ഒഴിവാക്കി ബിജെപിയെ നേരിടുക എന്ന് ഇടതുപക്ഷം ഒന്ന് പറഞ്ഞു തന്നാൽ വളരെയധികം ഉപകാരമായിരിക്കും. ആകെ മൊത്തം 3 എംപിമാരുള്ള സി.പി.എം ആണോ ബിജെപിയുടെ കേന്ദ്രത്തിലെ ഭരണം അവസാനിപ്പിക്കാൻ പോകുന്നത്.

സ്വാതന്ത്രരാനന്തരം 50 വർഷത്തോളം ഇന്ത്യ ഭരിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. ആ കാലയളവിൽ ഒരിക്കൽ പോലും മതന്യൂനപക്ഷങ്ങൾക്ക് അഹിതകരമായ ഒരു തീരുമാനവും ആ പാർട്ടിയിൽ നിന്നുണ്ടായിട്ടില്ല, മറിച്ച് ഷബാനു ബീഗം കേസിലെ വിധി വന്നപ്പോൾ ഏക സിവിൽ കോഡിനായി വാദിക്കുകയും കേരളത്തിലെ അന്നത്തെ സർക്കാരിനെ സിവിൽകോഡിന്റെ പേര് പറഞ്ഞ് പ്രതിരോധത്തിലാക്കിയതും സിപിഎമ്മാണ്.

മുത്തലാഖ് വിഷയത്തിലും സിപിഎം കൈകൊണ്ട് നിലപാട് എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. ഷബാനു കേസിന്റെ സമയത്ത് മുസ്ലിം വർഗീയത ആസ്പദമാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗ് എന്ന് പറഞ്ഞവരാണ് ഇപ്പോൾ ലീഗിന് ജനാധിപത്യ പാർട്ടിയുടെ സർട്ടിഫിക്കറ്റുമായി വരുന്നത്.

ഷബാനു കേസിലെ വിധി വന്നപ്പോൾ അതിനെ ശക്തമായി എതിർത്ത പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അന്ന് പാർലമെൻ്റിൽ ബനാത്ത് വാല സാഹിബ് അവതരിപ്പിച്ച സ്വകാര്യബിൽ ആണ് പിന്നീട് The Muslim Women (Protection of Rights on Divorce) Act ആയി രൂപാന്തരപ്പെടുന്നത്.

ആദ്യഘട്ടത്തിൽ സുപ്രീംകോടതിയെ വിധിയെ അനുകൂലിച്ച രാജീവ് ഗാന്ധി പിന്നീട് മുസ്ലിം സാമുദായത്തിന്റെ വിഷമതകൾ മനസ്സിലാക്കി ഈ സ്വകാര്യ ബില്ലിനെ അനുകൂലിക്കുകയായിരുന്നു. മുസ്ലിം വിഭാഗം ഇന്ത്യയിൽ സുരക്ഷിതരാണ് എന്ന വലിയ സന്ദേശമാണ് ആ നിയമത്തിലൂടെ അദ്ദേഹം നൽകിയത്.

അന്ന് ആ ബില്ലിനെ എതിർത്ത് ഷബാനു കേസിലെ വിധിക്കൊപ്പം നിന്നിരുന്നുവെങ്കിൽ കിട്ടാവുന്ന കയ്യടികളും, ഹിന്ദു ഭൂരിപക്ഷത്തിന്റെ പിന്തുണയുമൊക്കെ വേണ്ടെന്നു വെച്ചിട്ടാണ് തികഞ്ഞ മതേതരവാദിയായ രാജീവ് ഗാന്ധി മുസ്ലിം സമുദായത്തിന് കരുത്തായി കൂടെ നിന്നത്.

ഇങ്ങനെ മുസ്ലിം സമൂഹത്തെ ചേർത്തുനിർത്തിയ രാജീവ് ഗാന്ധിയെയും, കോൺഗ്രസിനെയും ഒരിക്കലും കൈവിടാൻ കഴിയില്ലല്ലോ. തനിക്കും പാർട്ടിക്കും നഷ്ടങ്ങൾ പറ്റും എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അന്ന് രാജീവ് ഗാന്ധി അങ്ങനെയൊരു മതേതര നിലപാട് എടുത്തത്.

അന്ന് ഇപ്പോൾ സെമിനാർ സംഘടിപ്പിക്കുന്ന സിപിഎം രാജീവ് ഗാന്ധിയെ തെറിവിളിക്കാനും ലീഗിനെ വർഗീയ കക്ഷിയായി ചിത്രീകരിക്കാനുള്ള തിരക്കിലായിരുന്നു.

ഗിരീഷ് എം

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x