അങ്ങിനെ വീണ്ടും ഒരു ദാരുണ രാഷ്ട്രീയ കൊലപാതകം നടന്നിരിക്കയാണ്. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും അത് അവസാനത്തേതായിരിക്കാം എന്ന് മനസ്സാൽ ഉറപ്പിക്കാറുണ്ട്.
എത്ര യെത്ര ചെറുപ്പക്കാർ. വെട്ടേറ്റ്, ബോംബേറ് കൊണ്ട്, ചോരവാർന്നൊഴുകി ദാരുണമായി കൊല്ലപ്പെടുന്നു. ഒരു മഹാമാരിയും അതിനോടൊപ്പുള്ള വറുതികളും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ലല്ലോ. ദുരന്തങ്ങൾ തുടരുന്നു. വ്യക്തിപരമായി , രാഷ്ട്രീയ പരമായി. എന്തു നേടുന്നു. ആരും ഒന്നും ഏറ്റെടുക്കാതെ കുറെയാളുകൾ ജീവൻ പോയും കുറെയാളുകൾ ജീവൻ പോവാനുള്ള ഭയത്താലും കുറെയാളുകൾ ജയിലിലും .
ആദ്യമൊക്കെ വലിയ ഞെട്ടലായി. അപ്രതീക്ഷിതമായതു കൊണ്ടായിരിക്കാം അന്നത്. ഇന്ന് ഞെട്ടലില്ല. എന്തോ ഒരവജ്‌ഞ . അസ്വസ്ഥത. സാധാരണ സംഭവം പോലെ. എവിടെയാണ് സുരക്ഷ . കടന്നുപോവുന്ന ദുരന്തങ്ങൾ ഓരോന്നും ജീവനോടെ നിലനിൽക്കുന്നു. മരിച്ചുവീഴുന്നവർ ഒരാളും നേതാക്കളല്ല. നേതാക്കളുടെ മക്കളുമല്ല. ഉന്നതരുമല്ല. പാവങ്ങൾ. സാധാരണക്കാർ.എന്നിട്ടും നേർച്ചക്കോഴികളപ്പോലെ ഊഴം കാത്ത് അപ്പുറവും ഇപ്പുറവും . ഇതാരുടെ സംസ്കാരം. മാനവ നിർമ്മിത സംസ്കാരമെങ്ങിനെ ഇത്ര നിഷ്ഠൂരമാവുന്നു.
നമ്മുടെ രാഷ്ട്രീയം, ധാർമ്മികത, സമത്വം, നീതിബോധം എന്തേ ഇങ്ങനെ ചുരുങ്ങുന്നു. കാലത്തോടൊപ്പം മാറാത്ത മൂല്യങ്ങൾ, സംസ്കാരങ്ങൾ ധാർമ്മികത നമ്മെ എവിടേക്ക് നയിക്കും.
വെറുപ്പിന്റെയും പകയുടെയും വഴിയിൽ നിന്ന് ജീവൻ അറുത്തു കൊണ്ടു പോവുന്നതിനിടയിൽ എന്തേ ഒരിത്തിരി നേരത്തെ നൈതികത പരിണിത പ്രഞ്ജ്ഞരായ നമ്മുടെ നേതൃത്വങ്ങൾ സ്വയമായും അണികൾക്കും നൽകുന്നില്ല. ചൂടുചോരയിൽ അവർക്കെന്താണ് ആസ്വദിക്കാൻ കഴിയുന്നത്. എത്ര കാലമായി നാം ഇത് കാണുന്നു. അനുഭവിക്കുന്നു. എത്രയെത്ര പ്രതിഷേധങ്ങൾ, ചർച്ചകൾ, സമാധാന യോഗങ്ങൾ . വീണ്ടും ചാവേറുകളെ ഉണ്ടാക്കി വോട്ടുബാങ്കുകളും പാർട്ടിഗ്രാമങ്ങളും നിലനിർത്തുന്നു.
ഒരു ഭാഗത്ത് മതാന്ധകത സൗഹൃദങ്ങളും ബന്ധങ്ങളും പോലും ലൗജിഹാദിലേക്കും ഭീഷണിയിലേക്കും കത്തികാട്ടി പല്ലിളിച്ച് നോക്കുന്നു. ബോംബുകൾ നിർമ്മിച്ചു കൊണ്ടേയിരിക്കുന്നു. എവിടെയും എങ്ങിനെയും ഇടപെടാമെന്ന് വർഗ്ഗീയ വാദികൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. വിദ്വേഷവും വെറുപ്പും പ്രകടിപ്പിച്ച് ചെറുപ്പക്കാരെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ച് നിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന മുഖ്യധാരാ രാഷ്ടീയപ്പാർട്ടികളും.
ജനാധിപത്യം വോട്ടിലും ഭരണത്തിലും മാത്രം ഒതുക്കി നിർത്തുന്നു എല്ലാവരും. അധികാരം കിട്ടുമ്പോഴേക്കും പാവങ്ങളുടെ മേൽ അക്രമം ചൊരിയാൻ തയ്യാറായി നിൽക്കുന്നു . അഴിമതിയും ക്രമിനാലിറ്റിയും സ്വജനപക്ഷപാതവും കൊണ്ടു നിറയുന്നു സായാഹ്ന വാർത്തകൾ. ധാർമ്മികതയുടെ ചിലവിൽ നിയമങ്ങൾ പാസാക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യാവകാശങ്ങൾ അനുദിനം ശോഷിച്ചു പോവുന്നു.
ആരുണ്ടാക്കുന്ന കഥകൾ, തിരക്കഥകൾ , ആരാണ് സംവിധായകർ , ഒരു കാര്യം ഉറപ്പുണ്ട് ഒന്നും നഷ്ടത്തിലാവുന്നില്ല. റിക്കോർഡ് കളക്ഷനോടെ അരങ്ങ് തകർക്കുന്നു. നോക്കുത്തികളായി നാം മലയാളികൾ. പ്രസക്തിയില്ലാത്ത, പരിഹാരമില്ലാത്ത അസംബന്ധങ്ങളുടെ പ്രത്യയ ശാസ്ത്രത്തിനു നടുവിൽ പരസ്പരം സംശയത്തോടെ വീക്ഷിച്ചും കരുതിയും ഭയന്നും നാം ജീവിക്കുന്നു. എന്തു നേടാൻ കൃഷ്ണാ, എന്നു നേടി കൃഷ്ണാ അർജുനൻ എവിടെ നിന്നോ വീണ്ടും വിലപിക്കുന്നതു പോലെ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
