‘വെളിച്ചം’ നഗരിക്ക് വിട; സമ്മേളന വിശകലനങ്ങൾ

കരിപ്പൂർ വെളിച്ചം നഗരി (The City of Light) ൽ സംഘടിപ്പിക്കപ്പെട്ട മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഭംഗിയായി സമാപിച്ചു.

ഈ സമ്മേളനം വ്യത്യസ്തമായിരിക്കുമെന്ന് നേരത്തെ തന്നെ സംഘാടകർ പ്രഖ്യാപിച്ചിരുന്നതാണ്. എന്താവും വ്യത്യസ്തത എന്ന് പലരും ചോദിച്ചിരുന്നു.

ഏതാണ്ട് ഒരു വർഷക്കാലത്തെ നിരന്തരവും നിദാന്തവുമായ പ്ലാനിങ്ങും ജാഗ്രതയും പ്രാർത്ഥനയും ആ പ്രഖ്യാപനത്തെ അർത്ഥപൂർണ്ണമാക്കിയതായി നിഷ്കപടമായി സമ്മേളനത്തെ വിലയിരുത്തിയ ആരും സമ്മതിക്കും.

രണ്ടാഴ്ചക്കാലമാണ് നഗരി സജീവമായി വെളിച്ചം പരത്തിയത്. ഫെബ്രു: 4 ന് തുടങ്ങി 14 വരെ നീണ്ട ഖുർആൻ പഠന സീരീസ്, എട്ടു ദിസവങ്ങളിലായി ഏതാണ്ട് അമ്പതിനായിരം പേർ കണ്ട മെഗാ എക്സിബിഷൻ, എഡ്യൂടൈൻമെൻ്റ് കിഡ്സ് പോർട്ട്, പത്തു ദിനങ്ങളിലെ ബുക്സ്റ്റാൾജിയ, കാർഷിക മേള…

മാലിന്യമുക്തമായ സമ്മേളന നഗരി പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു.
വാട്ടർ ബോട്ടിൽ മുതൽ പ്ലേറ്റും ഗ്ലാസും വരെയുള്ള ഡിസ്പോസിബ്ൾ ഐറ്റംസ് ഒഴിവാക്കി.

15 ന് ആരംഭിച്ച ചതുർദിന സമ്മേളനം 45 ൽ പരം സെഷനുകളുടെ വൈവിധ്യങ്ങളാലും ചർച്ചക്കെടുത്ത വിഷയങ്ങളുടെ പ്രത്യേകതകളാലും വ്യതിരിക്തമായി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എം പി മാരും എം എൽമാരും വിവിധ മതസംഘടനാ നേതാക്കളും മാധ്യമ രംഗത്തെ പ്രമുഖരും സോഷ്യൻ ആക്ടിവിസ്റ്റുകളും പണ്ഡിതരും ചിന്തകരും ഗവേഷകരും സാഹിത്യ പ്രവർത്തകരും ബിസിനസ് രംഗത്തെ പ്രധാനികളും വിദ്യാർത്ഥി യുവജന നേതാക്കളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും എല്ലാം സംബന്ധിച്ചു.

ഒഴുകിയെത്തിയ പുരുഷന്മാരും സ്ത്രീകളും വിദ്യാർത്ഥികളും കുഞ്ഞുങ്ങളും വെളിച്ചം നഗരിയെ സൗഹൃദത്തിൻ്റെ സ്നേഹത്തുരുത്താക്കി മാറ്റി.

വിമർശകരെ പോലും നഗരി ഹൃദ്യമായി സ്വീകരിച്ചു. എല്ലാവരെയും നന്നായി പരിഗണിച്ചു. അനാവശ്യ വിവാദങ്ങൾക്ക് ഇടം നൽകാതെ പ്രത്യേകം ശ്രദ്ധിച്ചു. മനസ്സിൽ നന്മയുള്ള എല്ലാവരും ഈ സമ്മേളനത്തെ പ്രകീർത്തിച്ചു.

ധാരാളം പേർ നേരിൽ വന്ന് ആശീർവാദമറിയിച്ചു. സംഘാടകർക്കു വേണ്ടി പ്രാർത്ഥിച്ചു. വിമർശിക്കാൻ പഴുത് നോക്കി നടന്നവരെ നിരാശരാക്കി ഈ മഹാസമ്മേളനത്തിൻ്റെ തിരശ്ശീല വീഴുമ്പോൾ, കേരളീയ സമൂഹത്തിന് പൊതുവിലും, മുസ്ലിം കമൂണിറ്റിക്ക് പ്രത്യേകിച്ചും പല മാതൃകകളും വരച്ചു നൽകിയിട്ടുണ്ട് എന്ന് സംഘാടക സമിതിക്ക് ഉറപ്പുണ്ട്.

മനാഫ് മാസ്റ്റർ

പാഠം ഒന്ന് ; കരിപ്പൂർ

വീണ്ടും ഒരു പത്താം വാർഷികം എന്ന ആലോചന വന്നപ്പോൾ അതിൻ്റെ സാധ്യതയും സ്വീകാര്യതയും എന്നിൽ സംശയം ജനിപ്പിച്ചിരുന്നു.

പക്ഷേ കരിപ്പൂരിലെ ജനപങ്കാളിത്തവും സംഘാടനവും ശരിക്കും അത്ഭുതപ്പെടുത്തുന്നു. നേതാക്കളുടെ വലിപ്പമോ എണ്ണമോ അല്ല ഈ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ബലമെന്ന് കരിപ്പൂർ കാട്ടിത്തരുന്നു.

സി പി യും ഇ.കെ യും മാത്രം ബാക്കിയായ ഒരു നേതൃ നിരക്ക് ഇത്രയൊക്കെ സാധ്യമാവുമോ എന്ന് കരുതിയ എന്നെ പോലുള്ളവർക്കാണ് തെറ്റിയത്.

വിശ്വാസ മനസ്സ് പൂർവ്വസൂരികൾ പഠിപ്പിച്ച ആദർശത്തിനാണ് പ്രാമുഖ്യം നൽകിയതെന്ന് കാലം പഠിപ്പിക്കുന്നു.

സമ്മേളനം മുന്നിൽ വെച്ച സെമിനാറുകളിലും ചർച്ചകളിലും കാലത്തിൻ്റെ നേർകാഴ്ചകളെ വിശ്വാസ വെളിച്ചത്തിൻ്റെ പ്രാമാണികതയിലൂന്നിയുള്ള അവതരണം കാണാമായിരുന്നു.

ചെറുപ്പക്കാരുടെ സംഘാടന മികവാണ് കരിപ്പൂരിൽ കണ്ടത്. പുളിക്കൽ മുതൽ സരോവരം വരെയുള്ള സമ്മേളനങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു കരിപ്പൂർ.

പഴയ സമ്മേളനങ്ങളിൽ പന്തൽ കെട്ടാനും വെയില് കൊണ്ട് പണിയെടുക്കാനും മുന്നിൽ നിന്ന ചെറുപ്പക്കാർ ഇവിടെ വേദി നിയന്ത്രിക്കുന്നു ! സംഘടനക്ക് കൈവന്ന ചെറുപ്പം തന്നെയാണ് കരിപ്പൂരിൻ്റെ വിജയം.

ഈ സമ്മേളനത്തിൽ സംഘാടകർ എടുത്ത ചില നിലപാടുകളെ അഭിനന്ദിക്കാതെ വയ്യ. ആരെയെല്ലാം ക്ഷണിക്കണമെന്നും നിരാകരിക്കണമെന്നും ഈ സമ്മേളനം കാട്ടിത്തരുന്നു. ഒരു കാര്യം തീർച്ച, പടച്ചവനെയല്ലാതെ ആരെയും ഭയപ്പെടാനില്ല എന്ന നിലപാടാണത്.

ആധുനിക സാങ്കേതിക സംവിധാനം മുഴുവൻ കരിപ്പൂരിൽ ചിറക് വിരിക്കുകയായിരുന്നു. പതിനായിരങ്ങൾ എത്തിയിട്ടും സ്വയം നിയന്ത്രിതരായ വിശ്വാസ സമൂഹം ! അതിവിശാലമായ നഗരി ! ഇക്കാലം വരെയുള്ള സമ്മേളന വേദികളിൽ നിന്നും വേറിട്ട വേദികളുടെ നിർമ്മിതി ! അതിഥികളെ അതിശയിപ്പിച്ച ആതിഥേയ മര്യാദ.

മുഖം കറുക്കാത്ത വളണ്ടിയർ വിഭാഗം. മെസേജ് എന്ന സയൻസ് എക്സിബിഷൻ കണ്ടിറങ്ങിയവരാരും കരിപ്പൂർ മറക്കില്ല.

സമ്മേളനത്തിന് ദിവസങ്ങൾക്ക് മുന്നെ തുടങ്ങിയ ഖുർആൻ പഠന വേദി, കാർഷിക മേള കുട്ടികൾക്കുള്ള എഡ്യൂടൈൻമെൻ്റ് പാർക്ക് എന്നിവയെല്ലാം മുൻകാല സമ്മേളനങ്ങളിൽ നിന്ന് കരിപ്പൂരിനെ വ്യത്യസ്ഥമാക്കുന്നു.

അതിനെല്ലാമപ്പുറം ജനപങ്കാളിത്തമാണ് അതിശയിപ്പിച്ചത്! ഈ കടുത്ത വെയിലിലും ഈ വിശ്വാസ സംഗമ ഭൂമിയിലേക്കുള്ള ജനപ്രവാഹം അമ്പരപ്പിക്കുന്നതായിരുന്നു. കൈയ്യടക്കത്തോടെയുള്ള പ്രോഗ്രാം നിയന്ത്രണം അഭിനന്ദിക്കാതെ വയ്യ.

ഈ ഭൂമി കണ്ടെത്തിയ സംഘാടക സമിതിയെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ല.
ഈ സംഘത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു സന്ദേഹവും വേണ്ട.

നേതൃത്വത്തിൻ്റെ വലിപ്പമോ പാരമ്പര്യമോ തങ്ങൾക്ക് കീഴിലുള്ള സാമ്പത്തിക സ്രോതസ്സുകളോ അല്ല ഒരു നവോത്ഥാന പ്രസ്ഥാനത്തിന് വേണ്ടതെന്നതിന് കരിപ്പൂർ സാക്ഷിയാകുന്നു.

നാഥാ , ഈ സംഘത്തെ നീ നിലനിർത്തേണമേ .


നൗഷാദ് അരീക്കോട്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version