ഓണം ഒരോർമ്മ

ഓർമ/ആഷിക്ക് കെ. പി

ഓണം എല്ലാവരെയും പോലെ തന്നെ എനിക്കും മധുരിക്കുന്ന ഒരായിരം ഓർമ്മകളുടെ ആഘോഷം തന്നെയാണ്. കുട്ടിക്കാലത്തെ ഒട്ടനവധി ഓർമ്മകൾ സമ്മാനിക്കുന്ന ഗൃഹാതുരത വെളിപ്പെടുത്തുന്ന, സ്നേഹത്തിന്റെയും ഒരുമയുടെയും ഒരുപാട് കഥകൾ പറയുന്ന കാലം തന്നെയാണ് ഓണം.

കുട്ടിക്കാലത്തു കൂട്ടുകാർ എല്ലാവരും ഓല മെടഞ്ഞുണ്ടാക്കിയ പൂക്കൊട്ടയുമായി പൂപെറുക്കാൻ പോയപ്പോൾ എനിക്കും എന്റെ ഉമ്മ പൂക്കൊട്ടയുണ്ടാക്കിത്തന്നതും ഞാനും പെങ്ങളും കൂട്ടുകാരോടൊപ്പം നടന്നതും പറമ്പുകളും വയലുകളും ഇടവഴികളും താണ്ടി പൂക്കൾ ശേഖരിക്കുന്നതും കൊക്കുപോലുള്ള വെള്ള പൂവ് പറിക്കുമ്പോൾ ജീവനുള്ള പക്ഷി ആണെന്ന് തോന്നി അതിനെ പറിക്കാതെ മാറ്റിനിർത്തുന്നതുമൊക്കെ ഓർമ്മയിൽ ഇങ്ങനെ ഒരു കൊച്ചു നൊമ്പരമായി മായാതെ മറയാതെ നിൽക്കുന്നു.

ഒരിടത്തരം മുസ്ലിം കുടുംബത്തിൽ ജനിച്ച എനിക്ക് എന്റെ വീടിന് ചുറ്റും മുസ്ലിങ്ങളല്ലാത്ത വരായിരുന്നു കൂടുതലും. ഏതു ജാതി ഏത് മതം എന്ന് വേർതിരിക്കുന്ന ഒരു ഘടകവും സംഘടനകളും അക്കാലത്തില്ലാത്തതു കൊണ്ടായിരിക്കാം എല്ലാ ആഘോഷങ്ങളും സന്തോഷത്തോടെ കൊണ്ടാടുവാനും വേർതിരിവുകളൊന്നുമില്ലാത്ത പഠിക്കാനും വളരാനും കഴിഞ്ഞത് . പാടത്തും പറമ്പിലും ഇടവഴികളിലും എത്രയോ ദൂരം നടന്ന് നടന്ന് തിമിർക്കുന്നകാലം. എത്രയെത്ര കാഴ്ചകൾ. പച്ച നിറഞ്ഞ വയലുകൾ, പൂക്കൾ, പക്ഷികൾ. ഓർക്കുമ്പോൾ അത്ഭുതമാണ്. എവിടെയോ പോയി മറഞ്ഞ അത്ഭുതം.

ഓണവും തിരുവോണവും ഒക്കെ എനിക്ക് വലിയ ഡിമാൻഡ് ഉള്ള ദിവസം ആയിരുന്നു. രാവിലെ പ്രഭാത ഭക്ഷണം ഗംഗാധരന്റെ വീട്ടിൽ. വലിയനായർ തറവാടാണ്. അച്ഛൻ വലിയ കർക്കശ്യക്കാരനും. എന്നോട് വലിയ ഇഷ്ടമായിരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ എന്നെയും കൂട്ടി വീട്ടിൽ പോകുന്നതും അവന്റെ അമ്മ പുട്ടും പപ്പടവും തീറ്റിക്കുന്നതും ഞാനത് കഴിക്കുമ്പോൾ ചിരിയോടെ എന്നെ നോക്കി നിൽക്കുന്നതും ഇപ്പോഴും ഓർത്തു പോകുന്നു. പിന്നെ ഉച്ചവരെ മതിമറന്ന കളിയാണ്. ഉച്ചയ്ക്ക് കുളിച്ചു ബാബുവിന്റെ യോ സുധാകരന്റെയോ വീട്ടിൽ. എന്റെ കൊച്ചുവയർ വീർത്തുകാണണം അവന്റെ അമ്മയ്ക്ക്. എന്നാലും കുറച്ചുടെ എന്ന് എന്നു പറഞ്ഞു തീറ്റിക്കുന്നതും അവരുടെ കണ്ണുതെറ്റുമ്പോൾ ഓടി കളയുന്നതും എങ്ങിനെ യാണ് മറന്നുപോവുക.

ഓണ നാളായാൽ വീട്ടിലും നല്ല തിരക്കാണ്. അയല്പക്കത്തും പിന്നെ കൊയ്യക്കാർക്കും (തേങ്ങ വലിക്കുന്നവർ ) ഓണക്കോടി കൊടുക്കാൻ ഉമ്മ അയക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടായിരുന്നു. വാഴക്കുലയും മധുരവും പലരും വീട്ടിൽ കൊണ്ടുവരാറുണ്ടായിരുന്നു. അറുതിയുടെയും വറുതിയുടെയും കാലമായിരുന്നു ചുറ്റുമെങ്കിലും അതിനൊക്കെ അവധി കൊടുക്കുന്ന കാലമായിരുന്നു ഓണക്കാലം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നേർ കാഴ്ചകൾ. ജാതിമതഭേദമില്ലാതെ യാതൊരു അതിർ വരമ്പുകളുമില്ലാതെ , ആഘോഷിച് മതി മറക്കുന്ന കാലം.അന്നൊക്കെ ഒരുപാട് സമയവും ഉണ്ടായിരുന്നു. പകൽ വളരെ ദൈർഖ്യം കൂടിയതാണെന്നു തോന്നാറുണ്ട് ഇപ്പോൾ ഓർക്കുമ്പോൾ.

ഇന്ന് എത്ര വേഗമാണ് സമയം കടന്നുപോകുന്നത്. അന്നൊക്കെ ഇപ്പറഞ്ഞതൊക്കെ ചെയ്താലും സമയം ബാക്കിയുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ഞങ്ങൾ കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ ഞങ്ങൾ തന്നെ ഉണ്ടാക്കിയ ഒരു ക്ലബുണ്ടായിരുന്നു. ഈഗ്ൾസ് ആർട്സ് ക്ലബ്. പാട്ടും ഡാൻസും കഥാപ്രസംഗവും നാടകവും.അന്നൊക്കെ ഇത്രയേറെ സമയം പലപ്പോഴുംപഠിക്കാൻ എടുക്കാറില്ലായിരുന്നു. പലപ്പോഴും പഠനം സ്കൂളിലും പിന്നെ സന്ധ്യക്കും. അനുഭവങ്ങളാണ് നമ്മളെ വളർത്തുന്നത് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ ഓണം മനോഹരമായ ഒട്ടനവധി അനുഭവങ്ങളുടെ കാലം തന്നെയാണ്.

ജനിച്ച നാടും അവിടത്തെ മനുഷ്യരും മണ്ണും ചെടികളും അനുഭവങ്ങളുമാണ് എന്നിലെ ഇന്നത്തെ ഞാൻ. വൈവിധ്യങ്ങളുടെ ഇടയിൽ ജീവിക്കുമ്പോഴേ നാം ഓരോന്നിന്റെയും പ്രത്യേകതകൾ തിരിച്ചറിയൂ. മതങ്ങൾ, ജാതികൾ, സംസ്കാരങ്ങൾ സമ്പത്ത്, ദാരിദ്ര്യം എല്ലാം. എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഒന്നുണ്ട്. സ്നേഹം എന്ന രണ്ടക്ഷരം. ഏകമായതു അതു മാത്രം. ഓണം എനിക്ക് പകർന്നു നൽകുന്നതും അതുതന്നെയാണ്. എപ്പോഴാണ് ഞാൻ, എന്റേതു എന്ന് ചിന്തിക്കുന്നത് അപ്പോഴേ അസ്വസ്ഥതയും, അസഹിഷ്ണുതയും വരൂ. ഉൾക്കൊള്ളുമ്പോഴേ കൂടിച്ചേരാനാവൂ. ഓണമുയർത്തുന്ന സന്ദേശവുമതാണ്. വ്യത്യസ്തതകളിൽ ഏകമായ സ്നേഹത്തെ നിലനിർത്തുക. എല്ലാറ്റിനെയും ഉൾക്കൊള്ളുക. അപ്പോഴേ നാം ആരാണെന്നു തിരിച്ചറിയുകയുള്ളൂ. മറ്റുള്ളവരെ സ്നേഹിക്കാനും മനസ്സിലാക്കുവാനും കഴിയുമ്പോൾ സ്വയം അഭിമാനിയാകും.

മഹാബലി അഭിമാനിയായിരുന്നു. ഇന്ദ്രനാണ് വന്നതെന്നറിഞ്ഞും തോൽക്കാൻ തയ്യാറാവാതെ ഉറച്ചു നിന്ന ധീരൻ. കര്ണനെപ്പോലെ. അഭിമാനികൾക്കു തോൽക്കാൻ കഴിയില്ല. കാലങ്ങൾ പിന്നിട്ടിട്ടും നാം അവരെ വരവേൽക്കുന്നു. ഐതിഹ്യം ആയിരിക്കാം എന്നിട്ടും തേടുക തന്നെ ചെയ്യുന്നു. എന്താണ് നേടുന്നത്? അകന്നുപോകുന്ന നമ്മുടെ സ്വസ്ഥതകളെ, സ്നേഹത്തെ, മറഞ്ഞുകൊണ്ടിരിക്കുന്ന പഴമകളെ, ബന്ധങ്ങളെ, പഴയ കുട്ടിക്കാലത്തെ.

3 8 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version