മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് അർണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.

പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെ കുറിച്ചും ബാന്ദ്രയില്‍ കൂടിയ അന്തര്‍ സംസ്ഥാന തൊഴിലാളികളെ കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കേസുകള്‍ റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കിയ റിട്ട് ഹര്‍ജി ആണ് ഫയല്‍ ചെയ്തത്. എന്നാല്‍ റിട്ട് ഹര്‍ജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ കേസ് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ അര്‍ണാബിന്‌ അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചു.

അതേസമയം അര്‍ണാബ് ഗോസ്വാമിക്കെതിരേ ഇതേ വിഷയത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ സുപ്രീം കോടതി റദ്ദാക്കി. ഏപ്രില്‍ 21 ന് അര്‍ണാബ് തന്‍റെ ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഇനി ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് കോടതി തടഞ്ഞു. അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള അവകാശമല്ലിതെന്നും ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കി.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പ്രധാനപെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുറന്നു പറയാനുള്ള അവകാശം നിലനില്‍ക്കുന്നിടത്തോളം മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്‌ വിധി പ്രസ്താവിച്ചത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version