അമേരിക്കയിൽ കോവിഡ് മരണം 34000 കടന്നു

വാഷിങ്‌ടൺ: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയിൽ 34000 കടന്നു. ബുധനാഴ്‌ച രാത്രി എട്ടരവരെയുള്ള (ഇന്ത്യൻ സമയം വ്യാഴാഴ്‌ച പുലർച്ചെ ആറ്) 24 മണിക്കൂറിൽ 2569 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്കെടുക്കുന്ന ജോൺ ഹോപ്‌കിൻസ് സർവകലാശാല അറിയിച്ചതാണിത്. ഏതെങ്കിലും രാജ്യത്ത് കോവിഡ് ബാധിച്ച് ഒറ്റദിവസമുണ്ടായ ഏറ്റവും വലിയ മരണസംഖ്യയാണിത്.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ആറരലക്ഷം കടന്നു. യൂറോപ്പിൽ രോഗബാധിതർ കൂടുതലുള്ള നാല് രാജ്യങ്ങളിലെ ആകെ രോഗികളുടെ എണ്ണത്തെക്കാൾ അധികമാണിത്. ഈ നാല് യൂറോപ്യൻ രാജ്യങ്ങളിലായി രണ്ടേകാൽ ലക്ഷത്തോളം പേർ വ്യാഴാഴ്‌ച വൈകിട്ട്‌വരെ രോഗമുക്തരായപ്പോൾ അമേരിക്കയിൽ ഇതുവരെ രോഗം മാറിയവരുടെ എണ്ണം അരലക്ഷത്തിൽ താഴെയാണ്.അമേരിക്ക പുതിയ കോവിഡ് രോഗികളുടെ കാര്യത്തിൽ മൂർധന്യാവസ്ഥ താണ്ടിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അഞ്ചാറുദിവസമായി രാജ്യത്താകെ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് വൈറ്റ്‌ഹൗസിന്റെ ദൗത്യസേന
കോഡിനേറ്റർ ഡോ. ദിബോറ ബ്രിക്‌സ് പറഞ്ഞു. രാജ്യത്ത് മരണനിരക്ക് കുറവില്ലാതെ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
ന്യൂയോർക്കിൽ ബുധനാഴ്‌ച 11571 പേർക്ക് പുതിയതായി രോഗം ബാധിച്ചുവെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 213779 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊതു ഇടങ്ങളിൽ സാമൂഹ്യഅകലം പാലിക്കാനാകാത്ത സാഹചര്യങ്ങളിൽ വെള്ളിയാഴ്‌ചമുതൽ എല്ലാവരും മാസ്‌ക് ധരിക്കുകയോ മുഖം മറയ്‌ക്കുകയോ ചെയ്യണം. മരണനിരക്കിൽ ഏതാനും ദിവസങ്ങളായി സ്ഥിരതയുണ്ടെന്നും ഗവർണർ അറിയിച്ചു.