യു.പി.യില്‍ ബി.ജെ.പി.ക്ക് വീണ്ടും തിരിച്ചടി; ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു
![](/wp-content/uploads/2022/01/yogi-and-modi-.1.1445238.jpg)
തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രിയും മുതിർന്ന ഒബിസി നേതാവുമായ ധാരാ സിംഗ് ചൗഹാനാണ് രാജിവച്ചത്.
ഉത്തര്‍ പ്രദേശ് ബി ജെ പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത ആഘാതമാണ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെയും വനം പരിസ്ഥിതി മന്ത്രി ധാരാസിംഗ് ചൗഹാന്റെയും രാജി.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും യോഗിയും പാര്‍ട്ടിയും വിവിധ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യവെ അധികാരം നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെയുണ്ടായ ഇവരുടെ രാജി പാര്‍ട്ടി നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ചയും ധാരാസിംഗ് ചൗഹാന് ബുധനാഴ്ചയുമാണ് രാജി.
ഇന്നലെ മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിനു പിന്നാലെയാണ് ബിജെപി ക്യാമ്പിനെ വീണ്ടും ഞെട്ടിച്ച് ധാരാ സിംഗ് ചൗഹാന്റെ മടക്കം. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടിയിൽ ധാരാ സിംഗും ചേർന്നേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇതുവരെ രണ്ട് മന്ത്രിമാരും നാല് എംഎൽഎമാരുമാണ് മറുകണ്ടം ചാടി എസ്പിയിലെത്തിയത്. ബിജെപി ഭരണത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് ധാരാ സിംഗിന്റെ രാജി.
കിഴക്കൻ യുപിയിൽ നിന്നുള്ള നേതാവാണ് ധാരാ സിംഗ്. അദ്ദേഹം 2015 ൽ ബിഎസ്പിയിൽ നിന്നാണ് ബിജെപിയിൽ എത്തിയത്. 2009-2014 ൽ ധാരാസിംഗ് ബിഎസ്പി എംപിയായിരുന്നു.
ബിജെപിയിൽ ചേർന്നപ്പോൾ അദ്ദേഹം പാർട്ടിയുടെ ഒബിസി ദേശീയ അധ്യക്ഷനായി. ബിജെപി വിട്ട എംഎൽഎമാരായ റോഷൽ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ എന്നിവരും എസ്പിയിൽ ചേർന്നേക്കും.
അഞ്ചു തവണ എംഎൽഎ ആയ സ്വാമി പ്രസാദ് മൗര്യ യുപിയിലെ ഏറ്റവും കരുത്തനായ ഒബിസി നേതാവാണ്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിഎസ്പിയിലായിരുന്ന സ്വാമി പ്രസാദ് പ്രതിപക്ഷ നേതാവായിരുന്നു.
പിന്നീട് 2016ലാണ് മായാവതിയുമായി തെറ്റി ബിഎസ്പിയിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നത്. മായാവതി പണം വാങ്ങി സീറ്റ് വിൽക്കുന്നു എന്നാരോപിച്ചായിരുന്നു രാജി. പിന്നീട് ലോക് താന്ത്രിക് ബഹുജൻ മഞ്ച് രൂപീകരിച്ച മൗര്യ 2017ൽ യോഗിയുടെ മന്ത്രിസഭയിൽ അംഗമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനെതിരേ സ്വാമി പ്രസാദിനെ മുന്നിൽ നിർത്തിയാണ് ബിജെപി ഒബിസി വോട്ടുകൾ സമാഹരിച്ചത്. രാജി വച്ച മറ്റു മൂന്ന് എംഎൽഎമാരും ബിഎസ്പിയിൽ നിന്നു രാജി വച്ച് ബിജെപിയിൽ ചേക്കേറിയവരാണ്. കിഴക്കൻ ഉത്തർപ്രദേശിലെ പദ്രൗണയിൽ നിന്നുള്ള എംഎൽഎയാണ് സ്വാമിപ്രസാദ് മൗര്യ. മകൾ സംഗമിത്ര ബദായൂനിൽ നിന്നുള്ള ബിജെപി എംപിയാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS