തുപ്പോടു തുപ്പ്

എനിക്ക് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സിന്റെ അരികിലൂടെ നടക്കാന്‍ പേടിയാണ്. എപ്പോഴാണ് ഒരു തുപ്പല്‍ തലയില്‍ വന്നു പതിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. അതുപോലെ, നമ്മുടെ ടൌണിലെ റോഡിലൂടെയും സ്റ്റാന്റിലൂടെയും ട്രോളി പോലെയുള്ള ബാഗുകള്‍ വലിച്ചുകൊണ്ട് പോകുക അത്ര ബുദ്ധിയല്ല. കാരണം ഇതിന്റെ ചക്രങ്ങള്‍ തുപ്പലുകളിലൂടെ കയറി ഇറങ്ങിക്കൊണ്ടേയിരിക്കും.
ഉത്തരേന്ത്യയില്‍ പൊതുകെട്ടിടങ്ങളുടെ മൂലകളും മറ്റും തുപ്പലേറ്റു ചുവന്നിരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരല്പം കുറവാണെങ്കിലും, തുപ്പുന്ന കാര്യത്തില്‍ നാം മലയാളികളും അത്ര പിന്നിലല്ല. ഒരാള്‍ തുപ്പിയ അതെ സ്ഥലം ലക്ഷ്യമാക്കി നാം തുപ്പിക്കൂട്ടുന്നില്ല എന്നതാണ് പ്രധാന വ്യത്യാസം.
ആളുകള്‍ എന്തിനാണ് ഇടക്ക് ഇങ്ങനെ തുപ്പിക്കൊണ്ടിരിക്കുന്നത്?
ചിലര്‍ക്ക് ഇടക്ക് ഒന്ന് തുപ്പുന്നത് ഒരു സ്റ്റൈല്‍ പോലെയാണ്. ബസ്-സ്റ്റാന്റിലൊക്കെ നില്‍ക്കുമ്പോള്‍ ഇത്തരക്കാരെ വീക്ഷിക്കാന്‍ കഴിയും. സംസാരിച്ചു നിക്കുമ്പോള്‍ അവര്‍ ഇടക്കൊന്നു തുപ്പും. കളിച്ച് ചിരിച്ചു നില്‍ക്കുന്നയിടക്ക് ഒരു തുപ്പ്. ബസ്സില്‍ കയറുന്നതിന് മുന്‍പ് മറ്റൊരു തുപ്പ്. ബസ്സില്‍ ഇരിക്കുമ്പോള്‍ വീണ്ടും ദേ, ഒരു തുപ്പ്!
ജലദോഷവും മറ്റും ഉള്ളപ്പോള്‍ ഇങ്ങനെ തുപ്പാന്‍ തോന്നാറുണ്ട്. പക്ഷെ അതെങ്ങനെ ടാറിട്ട സ്ടാന്റിലും ആളുകള്‍ നില്‍ക്കുന്ന സ്ഥലത്തും ചെയ്യാന്‍ തോന്നുക? വല്ല ഓടയിലോ, പറമ്പിലോ, ടോയിലറ്റിലോ ആണെകില്‍ ആശ്വസിക്കാം.
ടോയിലറ്റിലെ, മൂത്രം ഒഴിച്ചുകഴിയുമ്പോഴുള്ള ആ തുപ്പ് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.
വേറൊരു കാര്യം, സ്ത്രീകള്‍ ഇങ്ങനെ പൊതുസ്ഥലത്ത് തുപ്പാറില്ല എന്നതാണ്. നിങ്ങള്‍ക്കും ഇത് നിരീക്ഷിക്കാം. തുപ്പുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് വളരെ വളരെ കുറവായിരിക്കും. എന്തായിരിക്കും ഇതിന്റെ കാരണം?
തുപ്പലിലെ ലിംഗ-വ്യത്യാസത്തിനു കാരണം തുപ്പല്‍ സംസ്കാരത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ? ഉദാഹരണത്തിന് വെറ്റില മുറുക്കല്‍ എന്ന പരിപാടി. അങ്ങനെയെങ്കില്‍ വെറ്റില മുറുക്കുന്നത് കൂടുതലും പുരുഷന്മാരാണോ എന്ന് നോക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ആയിരിക്കാം. മാത്രമല്ല, പാന്‍ തുടങ്ങിയ വസ്തുക്കളും കൂടുതല്‍ ഉപയോഗിക്കുന്നത് പുരുഷന്മാരാണല്ലോ (നിരീക്ഷണം).
ഇനി തുപ്പലിനു മറ്റെന്തെങ്കിലും മാനങ്ങളുണ്ടോ? ഇടക്കൊന്നു തുപ്പുന്നത് ഒരു “ആണത്തം” കാണിക്കാനുള്ള വല്ല സംഭവുമായി വല്ല സിനിമകളോ മറ്റോ മലയാളികളെ പഠിപ്പിച്ചതാണോ?
ആളുകള്‍ എന്തുകൊണ്ടോ തുപ്പി ശീലിച്ചതാണ്. അവര്‍ വെറ്റില മുറുക്കാതെയും, പാന്‍ ചവക്കാതെയും വെറുതെ ഇടക്ക് തുപ്പുന്നു. അങ്ങനെ ഇതൊരു ആചാരം ആയിമാറി.
തുപ്പല്‍ കര്‍മ്മം ഒരു അനിവാര്യതയല്ല എന്നാണ് സ്ത്രീകളുടെ പൊതുസ്ഥലത്തെ തുപ്പാതിരിക്കല്‍ കാണിക്കുന്നത്. തുപ്പലിലെ ലിംഗവ്യത്യാസം എന്തുകൊണ്ട് എന്നത് ഈ അനാചാരത്തെ എങ്ങനെ ഡീല്‍ ചെയ്യണം എന്നിന് ഉത്തരം നല്‍കും.
തുപ്പല്‍ ആചാരം നിര്‍ത്താന്‍ ഏറ്റവും നല്ല വഴി തുപ്പുന്നവരുടെ പേഴ്സില്‍ പിടിക്കുക എന്നതാണ്. സര്‍ക്കാരിന് ഒരു വരുമാനം ആകുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് തുപ്പലില്‍ ചവിട്ടാതെ നടക്കുകയും ചെയ്യാം.
Dileep Mampallil



അല്ലെങ്കിലോ സർക്കാർ ഏതെല്ലാം വഴിയിലൂടെ tax പിടിക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്… ഇങ്ങനത്തെ ഓരോ ഐഡിയ പറഞ്ഞു കൊടുത്തു പൊതിജനങ്ങളെ കഷ്ടത്തിലാക്കാണോ…. 😄😄