Art & Literature

നഗരപക്ഷികൾ

കഥ / ബെഞ്ചാലി

അന്ന് നേരം പുലർന്നപ്പോൾ, അമ്മ പറഞ്ഞു “ നിങ്ങളൊക്കെ വലുതായി സ്വയം പര്യാപ്തത നേടി, ഇനി നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക ” അത് പറഞ്ഞപ്പോൾ അവർ പെട്ടന്ന് തന്നെ ഞങ്ങളെ വിട്ടു പറന്നകലുമെന്ന് കരുതിയതേ ഇല്ല.

ഈ ലോകം കണ്ടതു മുതൽ അവരായിരുന്നു ഭക്ഷണം തന്നതും സംരക്ഷിച്ചതും, പറക്കാനൊക്കെ പഠിച്ച് അവരുടെ കൂടെ ഞങ്ങളും പറന്നു തുടങ്ങി സന്തോഷിച്ച സമയത്താണ് അവർക്കു ചുറ്റും പറന്നു കളിക്കുന്ന ഞങ്ങളെ രണ്ടുപേരെയും വിളിച്ചത്. എന്നീട്ട് ഞങ്ങളോടായ് പറഞ്ഞു,

“ നിങ്ങൾ ഇനി തനിയെ ഭക്ഷണം കണ്ടെത്തണം, എന്നും പോകുന്നത് പോലെ ശ്രദ്ധയോടെ പറന്നുയരണം, സന്തോഷമുള്ള കുടുംബമായി നിങ്ങളിരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോകണം, പരസ്പരം സഹായിക്കണം ” എന്നും തരുന്ന ഉപദേശങ്ങളേക്കാൾ ഗൌരവത്തോടെയാണത് പറഞ്ഞത്.

ഞങ്ങളോട് രണ്ടുപേരോടായി പറഞ്ഞതിനു ശേഷം അവനെ നോക്കി പറഞ്ഞു, “നിനക്ക് അവളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം, വേണ്ട സംരക്ഷണവും കൊടുക്കണം” അതുപറയുമ്പോ ഞങ്ങൾ വളർന്നു വലുതായതിലുള്ള സന്തോഷം അവരുടെ കണ്ണുകളിൽ കണ്ടു, പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. ഏതോ ഒരു സങ്കടം അവിടെ തളം കെട്ടി നിന്നപോലെ, അനിവാര്യമായ ഒരു വിട്ടുപിരിയലിന്റെതാവാം. അവർ രണ്ടുപേരും പറന്നുയർന്നു, രണ്ടുവട്ടം അവിടെ വട്ടം ചുറ്റി പിന്നെ ദൂരേക്ക് പറന്നകന്നു.

ഭക്ഷണം എവിടെയാണ് ലഭിക്കുന്നതെന്നവർ കാണിച്ചു തന്നു, മനുഷ്യർക്കിടയിൽ എങ്ങനെ ഇടപഴകണമെന്നും അകന്നു നിൽക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും മര്യാദകളും ചുറ്റുപാടുകളുമെല്ലാം പഠിപ്പിച്ചു തന്നു. അങ്ങനെ ഞങ്ങൾ ജീവിതം തുടങ്ങി, കാ‍വലിനു കൂട്ടിലിനരുകിൽ കുറുകിപറഞ്ഞ് ഉറക്കിയ അമ്മയും അച്ഛനും ഇല്ലാതെ..

ആളുകൾ ഒഴുകികൊണ്ടിരിക്കുന്ന വീഥിയിലേക്കവർ എന്നത്തെയും പോലെ പറന്നിറങ്ങി, അവരിൽ ചിലർ ഞങ്ങൾക്കായ് ഇട്ടുതരുന്നതും അവരുടെ കൈയ്യിൽ നിന്നും വീഴുന്ന ഭക്ഷണാവശിഷ്ടങ്ങളും അവരുടെ ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന ചാക്കുകളിൽ നിന്ന് വീണു പോകുന്ന ധാന്യമണികളൊക്കെയായി ഞങ്ങളുടെ വയർ നിറക്കുന്നത്. അനേകം കൂട്ടമായ് ഇണപ്രാവുകൾ അവിടെ ഉണ്ട്.

ചിലർ ഒറ്റക്കും ഇരതേടി വന്നിട്ടുണ്ട്, അവയുടെ ഇണ കുഞ്ഞുങ്ങൾക്ക് കൂട്ടു നിൽക്കുന്നവരുംമൊക്കെ ആവാം. അപൂർവ്വം ചിലരുണ്ട്, വാഹനങ്ങളിൽ കുടുങ്ങിയും മറ്റു ജീവികളുടെ അക്രമണത്തിൽ ജീവൻ നഷ്ടപെട്ടവരുമായവരുടെ തുണകൾ..

ചാടിയും ഓടിയും ഭക്ഷണങ്ങൾ പെറുക്കിയെടുത്ത് വയർ നിറക്കുന്നതിനിടയിൽ അശ്രദ്ധയോടെ കയ്യിലുള്ള സ്ക്രീനിലേക്ക് നോക്കി നടന്നു നീങ്ങുന്ന മനുഷ്യരുടെ ചവിട്ടേൽക്കാതിരിക്കാൻ ഓടിയും ചിറകടിച്ച് ഒഴിഞ്ഞുമാറിയും ആ തെരുവുകളിൽ ചുറ്റികറങ്ങി വയറ് നിറക്കുമ്പോൾ എന്നെ ചുറ്റിപറ്റി അവനും ഉണ്ടാകും എപ്പഴും കുറുകിപറഞ്ഞ് കൂടെ. ആകാശം ചെമന്ന നിറം കാണിക്കുമ്പോൾ തുടങ്ങും, “മതി തിന്നത്, വീട്ടിൽ പോകാം..”

അമ്മ ഉണർത്തിയത് പോലെ അവനു എന്റെ കാര്യത്തിൽ എപ്പഴും ശ്രദ്ധയുണ്ട്, അവനു കിട്ടിയ ഭക്ഷണത്തിൽ നിന്ന് നല്ലതെനിക്ക് കൊത്തിയിട്ട് തരും. അന്ന് സമയം വൈകിയപ്പോൾ ശകാരിച്ചുപറഞ്ഞു, “മതി.. വൈകി വീട്ടിലെത്താൻ പാടില്ല, അമ്മ പറഞ്ഞത് നീ തെറ്റിക്കാണ്..” സമയത്തെ കുറിച്ചാലോചിക്കാതെ തീറ്റ മാത്രെ നിന്റെ ശ്രദ്ധയിലുള്ളൂ എന്നൊക്കെ പറഞ്ഞ് എന്നെ സ്നേഹപൂർവ്വം ശകാരിക്കും.

“നോക്കൂ, അമ്മ പോകുമ്പോ എന്നോട് പലതും പറഞ്ഞു തന്നിട്ടുണ്ട്, കുറച്ച് കഴിഞ്ഞാൽ നമുക്ക് നല്ല കുഞ്ഞുങ്ങളെ ലഭിക്കണമെങ്കിൽ നന്നായി ഭക്ഷണം കഴിക്കണം എന്നൊക്കെ” അവൾ പ്രതിവചിച്ചു.

ഏറേ വിളികൾകൊടുവിൽ വെളിച്ചം കുറയുന്നത് കണ്ടു അവന്റെ കൂടെ ചേർന്നു പറന്നകന്നു, കോൺഗ്രീറ്റ് കാടുകൾക്കിടയിലൊരൂ കേടുപിടിച്ച് കിടക്കുന്ന എക്സോസ്റ്റ് ഫാനിന്റെ ഇടയിലാണ് വീട്. കൂട്ടിലെത്തിയപ്പോൾ അതിൽ ചില ചില്ലകൾ കാറ്റുപിടിച്ച് കേടുവന്നിട്ടുണ്ട്.

“നോക്കൂ.. നാളെ ഈ വീട് നമുക്കൊന്ന് പുതുക്കി പണിയണം. അമ്മ പോയിട്ട് ഏറെ നാളായി.. എനിക്കമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു. അമ്മ പറഞ്ഞു തന്നത് പോലെ ആണെങ്കിൽ ഒരു പക്ഷെ ഞാനും അടുത്ത് തന്നെ ഒരമ്മയാകുമെന്ന് തോന്നുന്നു.”

 

അവനത് കേട്ടു സന്തോഷത്തോടെ ചിറകടിച്ചു. പിന്നെ അവളു ചുണ്ടു ചേർത്ത് ഉമ്മകൊടുത്തു, ചിറകുകളടിച്ചവരൊന്നായ് അവിടെ അന്തിയുറങ്ങി.

പിറ്റേന്ന് അവർ രണ്ടുപേരും വീടുകൾ നന്നാക്കി.. ശേഷം എന്നും പോകുന്നിടത്തേക്ക് പറന്നുപോയി ഭക്ഷണവും കഴിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടക്ക് അവൾ ക്ഷീണം പറഞ്ഞു, “വരൂ.. നമുക്ക് കൂട്ടിലേക്ക് പോകാം, എനിക്കെന്തോ കൂട്ടിലേക്ക് പോകണമെന്ന് തോന്നുന്നു”. അവർ രണ്ടുപേരും കൂട്ടിലേക്കെത്തി.

അവൾ എന്തോ പ്രയാസത്തോടെ കൂട്ടിലിരുന്നു, അവനും ആ വിഷമത്തിൽ പങ്കു ചേർന്നവിടെ കുറുകിയിരുന്നു ആശ്വസിപ്പിച്ചു. അതിനിടക്ക് അവളൊന്ന് വേദനയോടെ മുഖമുയർത്തി.. ശ്വാസം കിട്ടാത്തപോലെ കൊക്കിളക്കി.. പിന്നെ മുഖം താഴ്‌ത്തി പുറകിലേക്ക് നോക്കി. അവളിൽ സന്തോഷം നിറഞ്ഞു.. ഒരു കുഞ്ഞു മുട്ട ആ കൂട്ടിലുള്ളത് അവനും കണ്ടു. രണ്ടുപേരും ചിറകടിച്ച് സന്തോഷിച്ചു.

അവർക്ക് കൂട്ടിനു കാവൽ നിൽക്കേണ്ടത് കൊണ്ട് ഓരോരുത്തരായി ഭക്ഷണം തേടി ഇറങ്ങേണ്ടി വന്നു. പിറ്റേന്ന് വീണ്ടും ഒരു മുട്ടകൂടി പ്രത്യക്ഷപെട്ടതോടെ അവൾ വളരെ കുറച്ച് മാത്രം കൂട് വിട്ടിറങ്ങി. അവൻ ഭക്ഷണം കഴിച്ച് തിരിച്ചുവന്നു കൂട്ടിനു കാവൽ നിൽകുമ്പോൾ കുറച്ച് മാത്രം വയർ നിറച്ചവൾ തിരിച്ചു പറന്നെത്തി. പിറക്കാൻ പോകുന്ന കുഞ്ഞിനുവേണ്ട പരിചരണങ്ങൾക്കായ് കൂട്ടിലൊതുങ്ങി.

കുറച്ച് നാളുകളങ്ങനെ കഴിഞ്ഞുപോയി. കുഞ്ഞുങ്ങൾ വിരിഞ്ഞു.., അവർ ഏറെ സന്തോഷത്തിലായി. അവർ സ്വപ്നം കണ്ടു, അവരെ നല്ല നിലയിൽ വളർത്തണം, പറക്കുന്നതും ഭക്ഷണം തേടുന്നതും മര്യാദകളുമെല്ലാം പഠിപ്പിക്കണം..

അതിനിടയിലാണ് അലാറം മുഴങ്ങികൊണ്ട് ആമ്പുലൻസുകളും പോലീസ് വാഹനങ്ങളുമെല്ലാം ഇടക്കിടെ ഓടിപോകുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. എന്തോ ഒരു ആപത്ത് അവിടെ സംഭവിച്ചതായ് അവർക്ക് തോന്നി. പിന്നെ ആളുകൾ വീഥികളിൽ കുറഞ്ഞു വരുന്നത് അറിഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞതോടെ വീഥികൾ ശൂന്യമായ്. അവളെ കുഞ്ഞുങ്ങൾക്ക് കാവൽ നിർത്തി അവൻ ഭക്ഷണത്തിനു വേണ്ടി പരക്കം പരതി, അങ്ങിങ്ങായ് കിടക്കുന്നവയെ അവൻ കുറച്ച് അകത്താക്കി, പിന്നെ കൊക്കുകളിൽ അവൾക്ക് വേണ്ടി കിട്ടിയ തൊക്കെ ശേഖരിച്ച് പറന്നു.

എന്തോ വല്ലായ്മയോടെ പറന്നുവരുന്ന തന്റെ തുണയെ കണ്ടവൾ ഭീതിപെട്ടു ചോദിച്ചു, “എന്താ.. എന്തുപറ്റി, ആരെങ്കിലും അതിക്രമം കാണിച്ചോ?”

“അവൻ വായയിൽ ശേഖരിച്ചത് അവൾക്ക് പകർന്നു പറഞ്ഞു, “ഇല്ല, എന്തോ ഒരു ആപത്ത് ഇവിടം നിറഞ്ഞിട്ടുണ്ട്, മനുഷ്യരെ ആരെയും കാണുന്നില്ല” വല്ലാത്ത പേടിയോടെയാണ് അവനത് പറഞ്ഞത്.

അവരുടെ ഭക്ഷണത്തിന്റെ അഭയം മനുഷ്യരാണ്, അറിഞ്ഞോ അറിയാതെയൊ തെരുവിലേക്ക് വീഴുന്നവയെ പെറുക്കിയാണവർ വയറ് നിറക്കുന്നത്. മനുഷ്യർ വരാതായാൽ മുഴുപട്ടിണിയാവുമെന്നത് അവരെ വല്ലാതെ പേടിപെടുത്തി. അവർ സങ്കടപെട്ട് അവിടം ഒതുങ്ങികൂടി.

ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റങ്ങളൊന്നും കണ്ടില്ല. പല ദിവസങ്ങളും അരപട്ടിണിയിലായ് അവർ കഴിഞ്ഞു. അവൻ പറഞ്ഞു, “ഇവിടം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകാം…” അവനു മുഴുവനാക്കാനായില്ല. അവൾ ഭീതിയോടെ തന്റെ കാലുകൾക്കടിയിലേക്ക് നോക്കി. അവളുടെ കാലുകൾക്കിടയിലൂടെ തന്നെ നോക്കി പുഞ്ചിരി തൂകുന്ന മക്കളെ അവൻ കണ്ടു. അതവനെ വല്ലാതാക്കി.

അവൻ തുടർന്നു “മക്കൾ വലുതാകും വരെ നമ്മളെങ്ങോട്ടും പോകുന്നില്ല, ഞാൻ ഭക്ഷിച്ചില്ലേലും നിങ്ങളെ ഭക്ഷിപ്പിക്കും, നിങ്ങളെ സംരക്ഷിക്കും. അതമ്മ വിട്ടകലുമ്പോ തന്ന ഉപദേശമാണ്” അവളും വല്ലാതായ്.. എന്നീട്ട് പറഞ്ഞു, “നമ്മൾ ഭക്ഷിച്ചില്ലേലും നമ്മൾ മക്കളെ ഭക്ഷിപ്പിക്കും” അവന്റെ വാക്കിൽ അവളെ കൂടി ചേർത്തവൾ തിരുത്തി പറഞ്ഞു.

അവൾ തന്റെ കുഞ്ഞുങ്ങളെ നോക്കി അവരുടെ ഭാവിയെ കുറിച്ച് സങ്കടം കൊണ്ടു. അവൾ അമ്മയെ ഓർത്തു. “അമ്മ ചെറുപ്പത്തിൽ പറയാറുണ്ടായിരുന്ന കഥകൾ മനസ്സിൽ നിറഞ്ഞു, പണ്ട് പണ്ട് പണ്ട്…. അവരുടെ മുൻ ഗാമികൾ ഗ്രാമത്തിലായിരുന്നു, മനുഷ്യരുടെ കൃഷിയിടത്തിൽ വീഴുന്ന ധാന്യങ്ങളെ പെറുക്കി ജീവിച്ചവർ.. അരുവികളും വയലുകളും പലവിധപഴങ്ങളും ധാന്യങ്ങളുമുള്ള തോട്ടങ്ങളും ആ കഥകളിൽ നിറഞ്ഞു നിൽക്കുമായിരുന്നു.

ഇടക്ക് കാട്ടുപഴങ്ങൾ തേടി അടുത്തുള്ള കാടുകയറുന്നതും കാട്ടിലെ രുചിയൂറും പലവിധ പഴങ്ങളു തിന്നുന്നതും കാട്ടിനുള്ളിലെ പേടിപെടുത്തുന്ന വന്യതയുമെല്ലാം കടന്നുവരും, ആ പേടിയിലും ഒരു ത്രില്ലും രസവും ഉണ്ടായിരുന്നതവരുടെ വാക്കുകളിലുണ്ട്, ആ ഗ്രാമീണ കഥയിലേ ചേരുവകളായ്…

കഥകേട്ട് ഒരിക്കൾ അവൾ ചോദിച്ചതും മനസ്സിലേക്ക് വന്നു, “അമ്മേ, നമുക്കും ആ ഗ്രാമത്തിലേക്ക് പോയ്‌കൂടെ?” വളരെ ജിജ്ഞാസയോടെയാണ് അവളത് ചോദിച്ചത്.

അമ്മ പറഞ്ഞു, “മകളെ.. ആ ഗ്രാമത്തിൽ തന്നെയാണ് നമ്മളുള്ളത്. ഗ്രാമം പുരോഗമിച്ചു വലുതായി ഫാക്ടറികളും ഓഫീസുകളുമായ് വളർന്നുവന്നതാണിവിടം.”

 

അവൾ ചുറ്റും നോക്കി.. നഗരവീഥികൾ മനുഷ്യരില്ലാതെ ഉണങ്ങികിടക്കുന്നു, കാടുകൾക്ക് പകരം അവിടം മുഴുവൻ കോൺ‌ഗ്രീറ്റ് കാടുകൾ, കാട്ടുപൂക്കളും പഴങ്ങളുമില്ല, കാട്ടുചോലയുടെ കളിചിരിയില്ല, ആരെയൊ സുഖിപ്പിക്കാൻ വേണ്ടി മുക്കിയും മൂളിയും ഞെരുങ്ങി കരയുന്ന എയർ കണ്ടീഷൻ മെഷീനറിയുടെ സുഖകരമല്ലാത്ത ശബ്ദങ്ങൾ മാത്രം അവിടെ നിറഞ്ഞു നിൽക്കുന്നു.

അവളുടെ ദുഖം അവനു സഹിക്കാനാവുന്നില്ല, അവനവളെ സമാധാനിപ്പിക്കാൻ എന്നും പറയുന്നത് പോലെ പറഞ്ഞു, “നാളെ മനുഷ്യർ വരുമായിരിക്കും, ഇടക്ക് പലവിധ വിഷയങ്ങളിൽ ഹർ‌ത്താലും ബന്തും ആചരിക്കുന്നവരാണല്ലൊ, ഇപ്രാവശ്യം കുറച്ച് ദിവസം കൂടുതലെടുത്തതാ‍വും, നാളെ എന്തായാലും മനുഷ്യർ വരും” അവനവളെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു. അവളും ഒരു പ്രതീക്ഷയോടെ തലയാട്ടി, കുഞ്ഞുങ്ങൾക്ക് ചൂട് കൊടുത്തുകൊണ്ട് ചിറകു താഴ്‌ത്തി ഇരുന്നു.

പിറ്റേന്ന് സൂര്യനുദിക്കുന്നതിനു മുമ്പ് തന്നെ അവനെഴുന്നേറ്റ് ഏറെ പ്രതീക്ഷകളുമായ് പറന്നു. അവൾ തന്റെ കുഞ്ഞുങ്ങളെ പരിപാലിച്ചു, എന്നാൽ അവർക്ക് വേണ്ട കൊച്ചു കൊച്ചും ഉപദേശങ്ങൾ നൽകി, കൂടുതലായ് ഒന്നും ആ അരപട്ടിണികാലത്ത് അവർക്ക് പകർന്നുകൊടുക്കാൻ സാധിച്ചില്ല. അവളവനെ കാത്തിരുന്നു.. ഏറെ നേരമായ്.. അവനന്ന് ഏറെ വൈകിയാണ് എത്തിയത്.

“എന്താ ഇത്ര വൈകിയത്, പേടിപ്പിച്ചു.. എന്തേലും കിട്ടിയോ?” അവൾ സങ്കടത്തോടെ ചോദിച്ചു.

അവൻ കൊക്കിലൊതുക്കി വെച്ചതവൾക്ക് പകർന്നു, അവളൊന്നും എടുക്കാതെ കുഞ്ഞുങ്ങളെ തീറ്റിച്ചു. അവൻ വീണ്ടും പറന്നു, ഒന്നും പറയാതെ പറന്നതിൽ അവൾ വ്യസനംകൊണ്ടു.

ഏറേ സമയങ്ങൾക്ക് ശേഷം അവൻ വീണ്ടും വന്നപ്പോൾ അവളൊന്ന് ദേഷ്യപെട്ടു, “പറഞ്ഞിട്ട് പോകൂ.. നിന്നെ ആലോചിച്ച് എനിക്ക് പേടിയാവുന്നു”

അവൻ വായയിലുള്ളതവൾക്ക് പകർന്നു പറഞ്ഞു, “നീയിങ്ങനെ പട്ടിണിയോടെ ഇരിക്കുന്നത് കാണാൻ കഴിയാത്ത വിഷമത്തിൽ പോയതാ.. ഇനിയങ്ങനെയുണ്ടാവില്ല.” അവളത് കേട്ടു സന്തോഷം കൊണ്ടു. അവൾ ഭക്ഷിക്കുന്നത് പോലെ കാണിച്ച് കിട്ടിയത് കുഞ്ഞുങ്ങൾക്ക് വീതിച്ചു നൽകി. ശേഷം ചെറിയൊരൂ ഭാഗം ഭക്ഷിച്ചു. കുഞ്ഞുങ്ങൾ വലുതാകും വരെ അവരെ പോറ്റാൻ ജീവൻ നിലനിർത്തണമല്ലൊ..

“വൈകിയാണെങ്കിലും എവിടെന്നാ ഭക്ഷണം കിട്ടിയത്?” അവൾ ചോദിച്ചു. “ടൌണിൽ എല്ലായിടത്തും അരിച്ചുപൊറുക്കിയെങ്കിലും ഒരു മണിധാന്യം പോലും കിട്ടിയില്ല. ഉറുമ്പുകൾ പോലും പട്ടിണിയിലാണ്, പിന്നെങ്ങനെ ഒരു മണി ലഭിക്കാ..?” ഒന്ന് നിർത്തി അവൻ തുടർന്നു, “കുറച്ച് ഉയരത്തിൽ പറന്നു കറങ്ങിയപ്പോ അകലെ കുറച്ച് പക്ഷികൾ പറക്കുന്നത് കണ്ടു, അവിടേക്ക് പോയപ്പോ അതൊരൂ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഇടമാണ്, പല ഭാഗത്തായ് ഏതോ ഒരു ഭീതിയിൽ കോൺ‌ഗ്രീറ്റ് കാടുകൾക്കുള്ളിൽ ഒളിച്ചു ജീവിക്കുന്നവർക്ക് വേണ്ടി ചിലർ ധാന്യങ്ങൾ കൊണ്ടുപോവുമ്പോൾ വീഴുന്ന ധാന്യമണികൾ പെറുക്കിയെടുത്തതാണ്.”

അവൾ ആശ്ചര്യം കൊണ്ടു, “അതെന്തിനാ മനുഷ്യർ ഒളിച്ചിരിക്കുന്നേ?” “ഏതോ ഒരു അജ്ഞാത ശക്തി അവരുടെ ജീവനെടുക്കുന്നുണ്ട്” അവന്റെ മുഖത്തും ആ പേടി നിഴലിച്ചിരുന്നു. അവൻ തുടർന്നു, “മുമ്പ് അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്, ഒരുമഹാമാരിയെ കുറിച്ച്.. നമ്മിൽ പെട്ട പലരുടേയും ജീവനെടുത്ത അജ്ഞാത ഭീകര ജീവിയിന്ന് മനുഷ്യരുടെ ജീവനെടുക്കാൻ വേഷം മാറി വന്നതാവാം”

 

അവൾക്കും അതുകേട്ട് പേടി തോന്നി. തന്റെ കാലുകൾ അകത്തി കുഞ്ഞുങ്ങളെ അടിയിലേക്ക് കൊക്കുകൾ കൊണ്ട് തിരുകി ചിറകുകൾ വിരുത്തി മറച്ചു. അവരിതൊക്കെ കേട്ട് പേടിക്കരുതല്ലൊ..

ഇടക്കിടെ ഞെരങ്ങി കരയുന്ന എ.സി.കളുടെ ശബ്ദമല്ലാതെ കുറേ കാലമായ് ഒന്നും കേൾക്കാനില്ല. ആളുകളില്ല, വാഹനങ്ങൾ അപൂർവ്വമായ് മാത്രം പോകുന്നു. ഭീകരമായ ശാന്തതയും അരപട്ടിണിയെ പോലെ അവരുടെ ജീവിതത്തിന്റെ ഭാഗമായ് മാറികഴിഞ്ഞിരുന്നു.

കുഞ്ഞുങ്ങളൊക്കെ ചിറകു വെച്ചു വലുതാകാൻ തുടങ്ങിയിരിക്കുന്നു. തന്റെ അമ്മ തനിക്ക് നൽകിയ ഉപദേശം ഇവർക്കെങ്ങനെ പറഞ്ഞു കൊടുക്കുക എന്നതിൽ അവളെ ആശയകുഴപ്പത്തിൽ എത്തിച്ചിരിക്കുന്നു. മനുഷ്യരെ കാണുന്നില്ല, മനുഷ്യരെ ചുറ്റിപറ്റി ജിവിക്കുന്ന ജീവികളേയും കാണുന്നില്ല, പിന്നെങ്ങനെയാ അവയെ കുറിച്ച് പറഞ്ഞു കൊടുക്കുക..

അവരുടെ ജീവിതത്തിൽ അവർക്ക് കാണാനോ അനുഭവിക്കാനൊ സാധിക്കാത്ത വിഷയത്തിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകിയാൽ എന്റെ അമ്മ ആവശ്യമില്ലാത്തതൊക്കെ പഠിപ്പിച്ചെന്ന് അവർ പറഞ്ഞാലോ..? അനേകം ചിന്തകൾ അവൾക്ക് ചുറ്റും കാടുകേറി നിറഞ്ഞു, പേടി പെടുത്തുന്ന ഇരുൾ നിറക്കുന്നത് പോലെ തോന്നി.

അല്ല ശരിക്കും ഇരുണ്ടിരിക്കുന്നല്ലൊ.. ! തണുത്ത കാറ്റ് അവിടേ വീശിയടിഞ്ഞു.. പിന്നെ അവർക്ക് ചുറ്റും നിറഞ്ഞു നിന്നിരുന്ന ദുഖങ്ങളൊക്കെ മഴയായ് പെയ്തു. അവൾ കുഞ്ഞുങ്ങളെ ചുറകുകൾക്കുള്ളിലേക്ക് ഒതുക്കാൻ നോക്കി.. കഴിയുന്നില്ല. അവർ വളർന്നിരിക്കുന്നു.

അവരെല്ലാവരും ആ മഴകൊണ്ട് വിറങ്ങലിച്ചിരുന്നു. മഴ കഴിഞ്ഞപ്പോൾ ചിറകടിച്ച് വെള്ളം തോർത്തി. കുഞ്ഞുങ്ങളെ പഠിപ്പിച്ചു, വൃത്തിയിലിരിക്കാൻ തൂവലുകൾക്കിടയിലൂടെ കൊക്കുകൾ കൊണ്ടുപോയ് വാർന്നൊതുക്കുന്നതുമെല്ലാം പഠിപ്പിച്ചു.

കുഞ്ഞുങ്ങൾ പറക്കാൻ പാകത്തിലായി.., ഉപദേശങ്ങളൊന്നും നൽകിയില്ലേലും അവർക്ക് വേണ്ട ട്രൈനിങുകൾ നൽകണമല്ലൊ.. അവരെ കൂട്ടി അങ്ങാടിയുടെ വീഥികളിൽ പറന്നിറങ്ങി.. അവിടെ ശൂന്യമായിരുന്നു. അവർ അരുകിലുള്ള മതിലിൽ ഇരുന്നു ചുറ്റും നോക്കി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ മുഖം മറച്ച ചിലർ വന്ന് വാഹനം അവക്കരുകിൽ നിർത്തി. ഭക്ഷണപൊതികളുമായ് പല ബിൽഡിങ്ങുകളിലേക്കും പോകുന്നുണ്ട്.

ധാന്യങ്ങളുടെ ചാക്കുകളിൽ നിന്നും ചെറിയ തുളകളിലൂടെ ഊർന്നു വീണ ധാന്യങ്ങൾ കണ്ട് അവർ സന്തോഷിച്ചു. അവർ പോയതിനു ശേഷം ആ ധാന്യങ്ങൾ അവർ ഭക്ഷിച്ചു.. അങ്ങനെ ഒറ്റപെട്ട ഇടങ്ങളിൽ നിന്നായ് അവർക്ക് ഭക്ഷണം കിട്ടി. അന്നവർ വയറു നിറച്ചു. കാലങ്ങൾക്ക് ശേഷം അന്നാണ് അവർ രണ്ടു പേരും കുഞ്ഞുങ്ങളെ ഊട്ടി അവരും വയറ് നിറക്കുന്നത്. സന്തോഷത്തോടെ അവർ കൂട്ടിലേക്ക് മടങ്ങി.

അതേ അവസ്ഥയിൽ ദിവസങ്ങൾ തുടർന്നു, കൂടിയും കുറഞ്ഞുമായ് അവർ ഭക്ഷണം കണ്ടെത്തി. കുഞ്ഞുങ്ങളും പുതിയ സാഹചര്യങ്ങളെ പഠിച്ചു കഴിഞ്ഞു.. ഇനി കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം വഴിമാറാൻ സമയമായിരിക്കുന്നു, പുതിയ ഇടം തേടിപോകണം.. തന്റെ അമ്മ നൽകിയ ഉപദേശങ്ങളൊന്നും ഇവർക്ക് ഉപകാരപെടില്ല എന്നതിനാൽ കിട്ടിയ സമയങ്ങളിൽ അവർ ജിവീച്ചു കാണിച്ചുകൊടുത്തു, ശ്രദ്ധയും സുരക്ഷയും മര്യാദയുമെല്ലാം.

പിറ്റെ ദിവസം അവർ വഴിമാറി ജീവിക്കാൻ തീർച്ചപെടുത്തി. അവൾ തന്റെ കുഞ്ഞുങ്ങളെ വിളിച്ചു ചേർത്തുപറഞ്ഞു, “നിങ്ങളൊക്കെ വലുതായി സ്വയം പര്യാപ്തത നേടി. ഇനി നിങ്ങൾ സന്തോഷത്തോടെ ജിവീക്കുക” അവളുടെ ഉള്ളൊന്ന് പിടയുന്നുണ്ടായിരുന്നു. തന്റെ അമ്മ നൽകിയ പാഠങ്ങളല്ലല്ലൊ അവരെ പഠിപ്പിക്കാനായത് എന്ന ദുഖത്താൽ.

“നിങ്ങൾ ഇനി തനിയെ ഭക്ഷണം കണ്ടെത്തണം, എന്നും പോകുന്നത് പോലെ ശ്രദ്ധയോടെ പറന്നുയരണം, സന്തോഷമുള്ള കുടുംബമായി നിങ്ങളിരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോകണം, പരസ്പരം സഹായിക്കണം” ശേഷം അവനോടായ് പറഞ്ഞു, “അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാവണം, സംരക്ഷിക്കണം” അവളൊന്ന് കുറുകി.. പിന്നെ ചിറകടിച്ചു.

 

അപ്പോൾ അവളുടെ മുഖത്ത് ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞത് പോലെ തോന്നി.. അല്ല, തന്റെ കുഞ്ഞുങ്ങൾക്ക് അവസാനമായ് നൽകാനുള്ളത് അതുമാത്രമാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ ചിറകടിച്ചുയർന്നു, അവനും കൂടെ.. ആകാശത്ത് രണ്ടുവട്ടം ചുറ്റി കറങ്ങി, മക്കളെ അവസാനമായ് ഒരു നോക്ക് നോക്കി അകലേക്ക് പറന്നു.

നോക്കൂ.. അമ്മ പറഞ്ഞ ഉപദേശങ്ങൾ ഓർമ്മയുണ്ടല്ലൊ.. നമ്മുടെ രണ്ടുപേരുടേയും ജീവിതം മുന്നോട്ട് കൊണ്ടുപൊകേണ്ടത് ആ ഉപദേശങ്ങൾക്ക് അനുസരിച്ചാണ്. അവർ പരസ്പരം ഉപദേശിച്ചു.., അവർ പുതിയ ജീവിതം തുടങ്ങി.. രാവിലെ രണ്ടുപേരും പട്ടണങ്ങളിലേക്ക് ഇറങ്ങി ഭക്ഷണം കണ്ടെത്തി.

ദിവസങ്ങൾ കടന്നുപോയി.., കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യർ ഒറ്റപെട്ട് യാത്ര ചെയ്യുന്നത് കൂടി.. അല്ല, ദിവസം തോറും ആളുകൾ കൂടികൊണ്ടിരിക്കുന്നു. പലപ്പോഴും ആളുകൾ തെരുവിൽ നിന്നൊഴിയാത്തത് കാരണം തെരുവുകളിൽ നിന്നും ഭക്ഷണം കണ്ടെത്താനാവാതെ അരപട്ടിണിയിലായി.

പിന്നെ അവർക്ക് പരിചിതമല്ലാത്ത നിലയിൽ ആളുകൾ തെരുവിൽ നിറഞ്ഞു. മനുഷ്യർ പേടിയകന്നു പഴയ ജീവിത നിലയിലേക്ക് എത്തിയപ്പോൾ, നഗരവീഥിക്കരുകിലെ മതിലിൽ ആ കുഞ്ഞു പറവകൾ തങ്ങളുടെ കുഞ്ഞു വയറ് നിറക്കാനായ് തെരുവ് ശൂന്യമാകുന്നതും കാത്ത് വിശന്നിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x