Spiritual

ഓക്സിജനിൽ മതം ചേർക്കരുത്; മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത്

ആശങ്കകൾ/ആഷിക് കെ. പി

മതം തികച്ചും വ്യക്തിപരമാണ്. ഓരോരുത്തർക്കും അവരവരുടെ മതം. ജാതി. ആചാരങ്ങൾ. മതമില്ലാത്തവർക്ക് അതുപോലെ തന്നെ.

ഒരാൾക്ക് അയാളുടെ മതം പവിത്രമാണെന്നും ശാസ്ത്രീയമാണെന്നും തോന്നും. തെറ്റില്ല. എന്നാൽ മറ്റു മതങ്ങളോടൊക്കെ പരമ പുച്ഛവും വെറുപ്പും തോന്നുക ഒരിക്കലും ഒരു മതേതര സാമൂഹ്യ വ്യവസ്ഥയിൽ അംഗീകരിക്കാനാവില്ല.

ഞാൻ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു. അതുകൊണ്ട് മുസ്ലീമായി. ഞാൻ കൃസ്ത്യൻ കുടുംബത്തിലാണെങ്കിൽ കൃസ്ത്യനാവും. എന്നു കരുതി ഞങ്ങളെങ്ങനെ മനുഷ്യൻ എന്ന രീതിയിൽ വ്യത്യസ്ഥനാവുന്നു. വിഘടിതനാവുന്നു.

ഇത്തരം ദുഷ്ചിന്തകൾ എല്ലാറ്റിനെയും വെറുപ്പിന്റെ അവജ്ഞയുടെ കണ്ണിൽ കാണുക ഈയടുത്തായി തുടങ്ങിയതാണ്. സങ്കടകരം പുരോഗമന ചിന്താഗതിയുള്ള സാംസ്കാരിക ഔന്നത്യമുള്ള മതേതര ദർശനവും മാനവ ദർശനവുമുള്ള സാംസ്കാരിക വേദികളുയടെ ആളുകൾ പോലും ഇത്തരം ഇടുങ്ങിയ ചിന്തകൾ വച്ചുപുലർത്തുന്നു എന്നതാണ്.

അഞ്ചു നേരം നമസ്കരിക്കുക എന്നാൽ ഓരോ അഞ്ചു നേരവും കൈയും കാലും കഴുകി ദേഹശുദ്ധി വരുത്തി മനസ്സിനെ ദൈവത്തിൽ സമർപ്പിച്ച് സ്വയം ശുദ്ധീകരിക്കുക എന്നതാണ്. ഞാൻ ഈ ലോകത്ത് കേവലം ഒരു നിസ്സാര ജീവി എന്ന സ്വയം തിരിച്ചറിയലിലേക്ക് ദൈവ സമർപ്പണം നടത്തുക എന്നതാണ്.

ഒരുപക്ഷേ എല്ലാ മതങ്ങളുടെയും പ്രാർത്ഥന ഈ സ്വയം തിരിച്ചറിവിന് തന്നെയാണ്. അത് സാധ്യമാണെങ്കിൽ വിശ്വ മാനവ സ്നേഹം വേണം. അസ്വസ്ഥനായ അർജുനന് എല്ലാ ധൈര്യവും നൽകി ഭഗവാൻ കൃഷ്ണനും അവസാനം പറയുന്നത് ഇതൊക്കെ ഞാൻ പറഞ്ഞത് കേട്ട് നീ പ്രവർത്തിക്കണമെന്നില്ല , നിന്റെ മന:സാക്ഷിയോട് ചോദിക്കൂ എന്നാണ്.

മറ്റു മനുഷ്യനെ സഹോദര തുല്ല്യം സ്നേഹിക്കാത്ത ഒരു മതത്തെയും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. അർജുനനെ എന്തു കൊണ്ട് നേതാവാക്കുന്നു എന്ന് അസ്വസ്ഥനായ ദുര്യോധനനോടും പാണ്ഡവ കൗരവ ഭാഗത്തോടും ഗുരുവായ ദ്രോണർ പറഞ്ഞത് രണ്ടിടത്ത് വിജയിക്കുന്നവനാണ് യഥാർത്ഥ നേതാവെന്നാണ്.

ഒന്ന് അയാളെ തന്നെയും രണ്ട് ചുറ്റുപാടിനെയും. മനുഷ്യനെ സഹായിക്കുന്നിടത്ത് ജാതിയും മതവും കാണരുത്. വേർതിരിവ് കാണരുത്. സനാതന ധർമ്മമാണത്.

മുഹമ്മദ് നബി അത് കണ്ടില്ല. യേശുവും കണ്ടില്ല. രാമനും കൃഷണനും കണ്ടില്ല. മാർക്സും ലെനിനും ഗാന്ധിയും കണ്ടില്ല. വിവേകാനന്ദനും നാരായണ ഗുരുവും ഋഷിമാരും കണ്ടില്ല.

എന്നാൽ ഇന്ന് അർത്ഥവും ന്യായവും നിരത്തി നാമത് കാണാൻ ശ്രമിക്കുന്നു. ഒരു കൈ സഹായിക്കുന്നത് മറുകൈ അറിയരുതെന്നാണ് നബിവചനം. അവിടെ വാങ്ങുന്നവന്റെ ജാതിയല്ല. മതമല്ല.

മഹാഭാരത യുദ്ധത്തിലെ പാപങ്ങൾ നീർക്കാൻ നടത്തിയ യജ്ഞവേദിയിലെത്തിയ കീരി പറയുന്ന ഒരു കഥയുണ്ട്. അത് ഇന്നത്തെ സകല മനുഷ്യരോടുമാണ്. ചെറിയ ചെറിയ വിഷത്തുള്ളികൾ കൊച്ചു പ്രായത്തിൽ നിറച്ച്, വിദ്വേഷത്തിന്റെ വിഘടനവാദത്തിന്റെ വിത്തുകൾ പാകി മുസ്ലിം രക്ഷകരാണെന്ന് തോന്നിപ്പിച്ച് സംഘടനകൾ ഉണ്ടാക്കി ബോധവൽക്കരിച്ച് ആയിരങ്ങളെ കുരുതി കൊടുക്കുന്നവർ ഓർക്കുന്നില്ല അവർ പാകിയ വിത്തുകൾ പിന്നീട് നശിക്കാതെ തഴച്ചു വളരുന്നു എന്ന്.

മറുഭാഗത്ത് ഭൂരിപക്ഷ ഐക്യമെന്ന പേരിൽ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും ഒരോ വിഭാഗത്തെയും കൂടുതൽ വിഭാഗീയരും അക്രമികളുമാക്കുന്നു. കൂടെയില്ലാ ജനിക്കുന്ന നേരത്തും കൂടെയില്ലാ മരിക്കുന്നനേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് കലഹിക്കുന്നത് എന്തിന് നാം വൃഥാ എന്ന വരികൾ എന്നും കേൾക്കുന്ന നാമെന്തേ ഇത്ര ചെറുതാകുന്നു.

ഞാൻ മൂകാംബികയിലും ഗുരുവായൂരും മധുര, പഴനി, തുടങ്ങി ആയിരക്കണക്കിന് ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഉള്ളാൾ , അജ്മീർ, നാഗൂർ, ഡൽഹി മസ്ജിദ്, ഹൈദരാബാദ് മസ്ജിദ് തുടങ്ങി പള്ളികളും ദർഗകളും കണ്ടിട്ടുണ്ട്. യതിയുടെയും നാരയണ ഗുരുവിന്റെയും കരുണാകര ഗുരുവിന്റെയും ആശ്രമങ്ങളിലും താമസിച്ചിട്ടുണ്ട്.

അവിടെയൊക്കെ എനിക്ക് കാണാൻ കഴിഞ്ഞത് നിസ്സഹായരായ ഭക്തരുടെ ശരണം വിളികളും പ്രാർത്ഥനകളുമാണ്. അവരുടെ വേദനകളിൽ നിന്നും ശാരീരിക മാനസിക പ്രശ്നങ്ങളിൽ നിന്നുമുള്ള പരിഹാരത്തിന്.

മാർക്സും എംഗൽസും നാരായണ ഗുരുവും അത് മനഷ്യനെക്കൊണ്ടുതന്നെ പരിഹരിക്കാമെന്ന് പറഞ്ഞു. ഗാന്ധിജി അതിനെ ഒരു വൃക്ഷത്തിന്റെ വിവിധ ഇലകൾ എന്നു പറഞ്ഞു.

ഞാൻ എന്റെ ജീവിതം കൊണ്ട് പഠിച്ച പാഠം എന്റെ മതബോധം തികച്ചും എന്റെ വ്യക്തിപരം. അതിനെ പുറത്തേക്ക് കൊണ്ടുപോയി മഹത്വവൽക്കരിച്ച് മറ്റുള്ളതിനെ ഇകഴ്ത്തേണ്ട. എല്ലാറ്റിലും കാണുന്ന നൻമയെ സ്വീകരിക്കാം. എല്ലാറ്റിലും കാണുന്ന തിന്മകളെ മനുഷ്യ വിരുദ്ധ നിലപാടുകളെ നിരാകരിക്കാം.

മതങ്ങൾ, നമുക്കതിനെ രണ്ടു രീതിയിലെടുക്കാം. ഒന്ന് അതിനെ കേവലം ആചാരമായും അനുഷ്ടാനമായും മാത്രം കണ്ടു, ഭയപ്പെടുത്തൽ, സങ്കുചിത ജീവിത നിയന്ത്രണ മാർഗം, നമ്മളെന്നും അവരെന്നുമുള്ള (വിശ്വാസികളും അവിശ്വാസികളും ) കൃത്യമായ വേര്തിരിവുണ്ടാക്കുന്ന തരത്തിൽ.

രണ്ട്, അതൊരു വ്യക്തിപരമായ തിരിച്ചറിവിലേക്കും ജീവിതത്തിന്റെ നൈതികത സമൂഹത്തിന്റെ നൻമ, എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള സഹാനുഭൂതി എന്നീ നിലയിൽ.

ഇവിടെ, സ്വയം സജ്ജരായി ഒരാൾ തയ്യാറാവാത്തിടത്തോളം അയാളെ പ്രബോധിപ്പിച്ചു തന്റെ രീതികളിലേക്കാകര്ഷിക്കാൻ വേറൊരാള്ക്കെന്തവകാശം. എല്ലാം ദൈവത്തിന്റെ മക്കൾ.

നിങ്ങളതിനെ എന്നു നമ്മളെന്നും അവരെന്നും വേർതിരിക്കുന്നുവോ അത്‌ വർഗീയതയാണ്, അത് മതമല്ല, മതമൗലികവാദമാണ്, അറിഞ്ഞോ അറിയാതെയോ ലോകത്തിലുള്ള സകല തീവ്രവാദങ്ങളുടെയും ഹേതു ഇത്തരം മതമൗലികവാദമാണ്.

അല്ലെങ്കിൽ, ഇതൊക്ക മാറ്റിവച്ചു തികച്ചും വ്യക്തിപരമായി ഒരു way of life ( ജീവിത ക്രമം ) എന്ന നിലയിൽ മതങ്ങളെ കാണാൻ ശ്രമിക്കൂ, ഭൂതമോ ഭാവിയോ നോക്കാതെ അതിന്റെ മൂല്യങ്ങളെയും നൈതികതയും ഉൾക്കൊണ്ടു 5000/1500 വര്ഷങ്ങളിൽ നിന്ന് അതേപടി പ്രവർത്തികമാക്കാതെ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊണ്ടു, മാറുന്ന കാലത്തേ പരമാവധി സ്വീകരിച്ചു മതങ്ങളെ ഉൾക്കൊള്ളാൻ ശ്രമിച്ചാൽ അതായിരിക്കും എന്റെ മതം.

തികഞ്ഞ സ്നേഹത്തോടെ, വികാരവായ്‌പോടെ, അനുഭൂതിയോടെ അതിൽ ലയിക്കാൻ കഴിഞ്ഞാൽ അത് ഒരു പക്ഷെ ആദ്യത്തേതിനേക്കാളും ഒരുപടി മുന്നിലായിരിക്കും. അതുകൊണ്ടുതന്നെ മതങ്ങളല്ല പ്രശ്നവും ദോഷവും അതിനെ കാണുന്നിടത്താണ്, സ്വീകരിക്കുന്നിടത്താണ്.

എന്താണോ ഓരോ മതങ്ങളുടെയും പ്രവാചകർ പറഞ്ഞത് അതിലെ മൂല്യങ്ങളാണ് ഉൾക്കൊള്ളേണ്ടത്, മറിച്ചു ചര്യയെ ഉൾകൊള്ളുമ്പോൾ നിങ്ങൾ ചാണക മൂത്രസേവയിലും ടൂത് ബ്രെഷിനു പകരം മിസ്‌വാക്ക് കീശയിലിട്ടും എല്ലാരും കൂടെ തിന്നു തുപ്പി നാറ്റുന്ന ആടുമേക്കാൻ മരുഭൂമിയിലേക്ക് പോകുന്ന ധ്യാനക്കൃഷി വിലയിക്കുന്നിടത്തേക്കും സൂറത്തുകളോതി രോഗം മാറ്റാനും ശ്രമിക്കും.

ഇസ്ലാം മതത്തിലെ ഇത്തരം അനാശ്യാസങ്ങൾ ക്കെതിരെ കേരളത്തിൽ ഒരു ചലനം സൃഷ്ടിക്കാൻ ചില മുജാഹിദുകൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ അവിടെയും കുത്തിത്തിരുപ്പുകൾ ഉണ്ടാക്കി, അല്ലെങ്കിൽ മതവും രാഷ്ട്രവും ഒന്നാണെന്ന മിഥ്യ ധാരണയുണ്ടാക്കി പുതിയ കേഡർ സംഘടനകളുണ്ടാക്കി, പേരിനു സാമൂഹ്യ സേവനവും ഉള്ളിൽ പ്രാസ്ഥാനിക സ്നേഹവുമായി സംഘടനകളുണ്ടാക്കി ഇത്തരം പ്രകാശങ്ങളെ അപ്രസക്തമാക്കാൻ ശ്രമിക്കുന്നു.

ഇവരുടെ സഹതാപം ഉമ്മത്തിനോടോ കൗമിനോടോ അല്ല മറിച്ചു വർഗീയത, മതരാഷ്ട്ര സങ്കല്പം അധികാരം, ധന സമ്പാദനം എന്നിവയാണ്. ഇവർക്കൊരു തന്ത്രമുണ്ട്, ആശയങ്ങളെ വൈകാരികമാക്കുക, ദൈവ ത്തിനെതിരാണെന്നു പറയുക.

ദൈവം നിങ്ങളുടെ ഹൃദയത്തിലേക്ക് നോക്കുന്നു. നിങ്ങളുടെ ഈ ലോകത്തെ സദ് പ്രവർത്തനങ്ങളെ നോക്കുന്നു. പള്ളിയിൽ മാത്രം പ്രാര്ഥിച്ചിരുന്ന പുരോഹിതന്റെ ഭാര്യ പരാതി പറഞ്ഞപ്പോൾ അധ്വാനിച്ചു കുടുംബം പോറ്റി വീട്ടിലിരുന്നതിനു ശേഷം മതി പള്ളിയിലേക്ക് എന്ന ഖലീഫ ഉമറിന്റെ വാക്കുകൾ ഓർക്കുക.

ഹിന്ദു മതത്തിലുള്ള ജാതീയതക്കെതിരെയായിരുന്നു സ്വാമി വിവേകാനന്ദനും, ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയുമൊക്കെ ശ്രമിച്ചിരുന്നത്, അത്തരം ശ്രമങ്ങൾ ആദ്യകാലങ്ങളിലൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു.

എന്നാൽ പിന്നീട് ജാതി, വോട്ടു രാഷ്ട്രീയങ്ങൾ അതിനെ വീണ്ടും തകിടം മറിക്കാൻ ശ്രമം തുടങ്ങി. മാതൃകാ പുരുഷനായ ശ്രീരാമനെ ജയ് ശ്രീറാം എന്ന് ഭീഷണിപ്പെടുത്തി വിളിപ്പിക്കുമ്പോൾ യഥാർത്ഥ ശ്രീരാമനിൽ നിന്നുള്ള അകലം എത്രയാണ് എന്ന് ആലോചിക്കുക.

മതങ്ങൾ ആത്മ സാക്ഷാത്കാരത്തിനുള്ളതാണ്, വ്യക്തിപരം, കർമങ്ങളിലൂടെ സ്വയം ശുദ്ധീകരിക്കുന്ന പ്രവർത്തി, അത് മറ്റുള്ളവനെ ബോധനം ചെയ്യുന്നതിനേക്കാൾ താനാരാണെന്നും തന്റെ കര്മങ്ങളെന്താണെന്നും ആത്മസംയമനത്തോടെ മനസ്സിലാക്കാനുള്ള മാർഗം.

ഭയത്തിൽ ഉടലെടുക്കുന്നതല്ല, ആനന്ദമാണതിനടിസ്ഥാനം, അനുഭൂതിയാണതിന്റെ ലക്ഷ്യം. മാളങ്ങളിലൊളിച്ചുരുന്നു പ്രാര്ഥിക്കാതെ, എന്താണ് മതമെന്നും അത് തന്റെ ചുറ്റു പാടിനെ എങ്ങിനെ കരുതലോടെ കാണണമെന്നുള്ള സങ്കല്പത്തിലേക്കു നയിക്കാൻ മനസ്സിനെ പ്രാപ്തമാക്കുക.

മത പ്രവർത്തനങ്ങളിലെ തെറ്റുകൾ കാണിക്കുകയാണ് മൂടിവെയ്ക്കുയല്ല ദൈവഹിതം. ദൈവത്തിന് നിങ്ങളുടെ കാപട്യം ആവശ്യമില്ല. സ്നേഹമാണത്തിന്റെ പൊരുൾ, അതാണ് ദൈവികം. മറിച്ചുള്ളതൊക്കെ കേവലം വികാരങ്ങളോ കപട നാട്യങ്ങളോ ആണ്.

4.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

10 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
വിജോഷ്സെബാസ്റ്റ്യൻ
2 years ago

നന്നായി പറഞ്ഞു. ഇനിയും പ്രതികരിക്കാൻ വൈകുന്ന സാംസ്കരിക നായകർ ശ്രദ്ധിക്കുമല്ലോ

Subaidha ck

Yes

Subaidha ck
Reply to  Subaidha ck
2 years ago

Relevent matter

THOMAS KT
2 years ago

?
Religious Power, Political Power. Both are aimed to gain Money Power.
So as a strategy, the relevant operators (they cannot be called LEADERS) misuse Religion and Politics.
Faith is made sensational cults

Muneer
2 years ago

ശ്വസിക്കാനുള്ള ആരോഗ്യം ഉള്ളവനു മാത്രമേ കലർപ്പും കഥകളും ഉണ്ടാക്കാൻ കഴിയുകയുള്ളൂ..

അവൻ പോലുമറിയാതെ നിമിഷനേരംകൊണ്ട് അത് ഇല്ലാതാകുമ്പോൾ, തിരിച്ചറിയാനുള്ള സമയം പോലും അവന് ദൈവം നൽകിയില്ല…

Ebik
2 years ago

Good

ഇല്യാസ്‌ വളപ്പിൽ
2 years ago

സമകാലീന ചുറ്റുപാടിൽ ഒത്തിരി ചിന്തിപ്പിക്കുന്ന നിലപാട്‌. യാഥാർത്ത്യങ്ങളോടുള്ള ലളിതമായുള്ള നിക്ഷ്പക്ഷ സമീപനം …
മാഷിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു ..

Thomas P Thomas
2 years ago

Sir
Well written. We need to believe that humanity is our religion. Bible says… if you can’t love your brother whom you can see how will you love your God who is invisible?
It was need of the hour. Well written. Congratulations Sir

Rusilabi
2 years ago

ആനുകാലിക പ്രാധാന്യമുള്ള വരികൾ

ആഷിക്ക്
2 years ago

Tks

Back to top button
10
0
Would love your thoughts, please comment.x
()
x