പൊലീസ് വേട്ട തുടരുന്നു; വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തു

അലീഗഡ് മുസ്‍ലിം സര്‍വകലാശാല വിദ്യാര്‍ഥിയും ഫ്രറ്റേണിറ്റി മുവ്മെന്‍റ് ദേശീയ സെക്രട്ടറിയുമായ ഷര്‍ജീല്‍ ഉസ്മാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷര്‍ജീലിന്‍റെ സ്വദേശമായ ആസംഗറില്‍ നിന്നാണ് ഉത്തര്‍പ്രദേശ് ക്രൈം ബ്രാഞ്ച് പൊലീസില്‍ നിന്നുള്ള അഞ്ചംഗ സംഘം ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.
വാറണ്ടോ, അറസ്റ്റ് ഉത്തരവോ ഒന്നുമില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഷര്‍ജീലിന്‍റെ ലാപ്ടോപ്പ്, മൊബൈല്‍, പുസ്തകങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സി.എ.എ, എന്‍.ആര്‍.സി സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ നേരത്തെ പത്തിന് മുകളില്‍ എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസുകാരെ മർദിച്ചു, പിസ്റ്റൾ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തിരുന്നു.
Read Also: ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA
ഉത്തര്‍പ്രദേശ് പൊലീസ് തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന കാര്യം ഷര്‍ജീല്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. കേരളത്തിലടക്കം നടന്ന സി.എ.എ പ്രക്ഷോഭ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഷര്‍ജീല്‍ ഉസ്മാനി. അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
