
ന്യൂഡൽഹി: കൊവിഡ് കേസുകളുടെ വർധനയിൽ ആശങ്കയേറി രാജ്യതലസ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത് 131 കൊവിഡ് മരണമാണ്. ഇതാദ്യമായാണ് ഇത്രയും മരണം ഡൽഹിയിൽ ഒരു ദിവസം രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 7,486 പുതിയ കേസുകളും സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്തെ മൊത്തം കേസുകൾ ഇതോടെ അഞ്ചു ലക്ഷം പിന്നിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ഇതുവരെയുള്ള മരണസംഖ്യ 7,943 ആയി ഉയർന്നു.
ഇതാദ്യമായാണ് ഇത്രയും മരണം ഡൽഹിയിൽ ഒരു ദിവസം രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 7,486 പുതിയ കേസുകളും സ്ഥിരീകരിച്ചു.
62,232 സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഏഴായിരത്തിലേറെ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.03 ശതമാനം. നവംബർ 11ന് 8,593 കേസുകൾ കണ്ടെത്തിയതാണ് ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധന. സംസ്ഥാനത്തെ ആക്റ്റിവ് കേസുകൾ 42,458 ആയി ഉയർന്നിട്ടുണ്ട്. മൊത്തം കേസുകൾ 5,03,084 ആയി. നഗരത്തിലെ വിവിധ സർക്കാർ ആശുപത്രികളിലായി 660 ഐസിയു ബെഡ്ഡുകൾ കൂടി ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. മാർക്കറ്റുകളിൽ ലോക്കൽ ലോക് ഡൗൺ ഏർപ്പെടുത്താനുള്ള അനുമതിയും സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്.