FeatureMiddle East

എക്സ്പോ; യു എ ഇ യുടെ നാൾവഴികൾ

മുജീബ് എടവണ്ണ

ജപ്പാനിലെ ഒസാക്കയിലായിരുന്നു യുഎഇയുടെ ആദ്യ എക്സ്പോ.1970 ൽ.

അന്ന് യുഎഇ ഒരു രാജ്യമായിട്ടില്ല.

അബൂദാബിയെ പ്രതിനിധീകരിച്ച് എമിറേറ്റിന്റെ അന്നത്തെ കിരീടാവകാശി ശൈഖ് ഖലീഫ ബ്ൻ സായിദ് ആലുനഹ് യാൻ എക്സ്പോ 70 ൽ സദസ്സിനെ അഭിസംബോധന ചെയ്തു.

‘അബൂദാബി, ഭൂതം, ഭാവി, വർത്തമാനം ‘ എന്ന ശീർഷകത്തിലായിരുന്നു എമിറേറ്റിന്റെ എക്സ്പോയിലെ സാന്നിധ്യം.

രണ്ടാം ലോക മഹായുദ്ധത്തിൽ സാരമായി മുറിവേറ്റ ജപ്പാന്റെ ഉയിർത്തെഴുന്നേൽപ്പിന് വഴിവച്ച മേളയായിരുന്നു എക്സ്പോ70. ലോക സമാധാനവും സമന്വയവും ഐക്യവുമായിരുന്നു ജപ്പാൻ എക്സ്പോയുടെ പ്രധാന പ്രമേയം.

അബൂദാബിയുടെ നിരീക്ഷണ ടവറായിരുന്ന അൽഹസൻ കോട്ടയുടെ മാതൃകയിലുള്ള പ്രഥമ എക്സ്പോ പവിലിയൻ, ഈജിപ്ഷ്യൻ ആർക്കിടെക്റ്റായ അബ്ദുറഹ്മാൻ മഖ്ലൂഫാണ് രൂപകല്പന ചെയ്തത്.

തുടർന്ന് 1992 ൽ, ഐക്യ എമിറേറ്റുകളുടെ കെട്ടുറപ്പോടെ സ്പയിനിൽ അൽഐനിലെ ‘അൽ ജാഹിലി കോട്ട’ യുടെ മാതൃകയിൽ പവിലിയനുണ്ടാക്കി ഇമാറാത്ത് എക്സ്പോ ജൈത്രയാത്ര തുടർന്നു.

2000 ൽ ജർമ്മനിയിലെ മൂന്നാം മേളയിലെ പവിലിയൻ ഫ്രഞ്ച് എഞ്ചിനീയർ അലൻ രൂപപ്പെടുത്തിയതായിരുന്നു. 3000 ചതുരശ്ര മീറ്ററുള്ള പവിലിയനിൽ 60 ഈന്തപ്പനകൾ നട്ട് യു എ ഇ സന്ദർശകരിൽ വിസ്മയമുണ്ടാക്കി.

2008 ൽ ജലം ജീവനാണെന്ന സന്ദേശമുയർത്തി വീണ്ടും സ്പയിൻ എക്സ്പോയുടെ ഭാഗമായി.

സംഘാടകരുടെ പ്രത്യേക പുരസ്കാരം നേടിയ പവിലിയൻ ആയിരുന്നു ഇത്.

2010 ൽ ചൈനയിലെ പവിലിയൻ ഒരു മണൽക്കൂനയുടെ ആകൃതിയിലായിരുന്നു. ഏറ്റവു വലിയ അറബ് പവിലിയനായി അതു വേറിട്ട് നിന്നു.

2012 ൽ ദക്ഷിണ കൊറിയയിലും പവിലിയൻ ഉയർന്നു. യു എ ഇ യുടെ കടൽ ജീവിതവും ചരിത്രവുമായിരുന്നു കൊറിയൻ എക്സ്പോയിലെ കാതൽ.

2015ൽ എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവിലിയൻ (4300 ചതുരശ്ര മീറ്റർ) ഒരുക്കി ഇറ്റലിയിലെ മിലാനിൽ സന്ദർശകർക്ക് കൗതുകം സൃഷ്ടിച്ചു. മണിക്കൂറിൽ 7500 പേർക്ക് സന്ദർശിക്കാൻ സാധിച്ച വ്യാപ്തിയിലായിരുന്നു നിർമാണം. ഒരു മരുഭൂമി എണ്ണമറ്റ വികസനത്തിന്റെയും സംസ്കാരത്തിന്റെയും നാഗരികതയുടെയും പറുദീസയായതിന്റെ ഗതകാലം അയവിറക്കുന്നതായിരുന്നു മിലാനിലെ എക്സ്പോ.

എട്ടാമത്തെ എക്സ്പോ പങ്കാളിത്തം കസാഖിസ്ഥാനിലായിരുന്നു. യു എ ഇ യുടെ ഭാവി ഊർജ വിപ്ലവമായിരുന്നു പ്രധാന പ്രദർശന വിഭവം.

മഹാമാരിയുടെ പുകച്ചിലിൽ നിന്ന് ലോകം പൂർണമുക്തി നേടുന്നതിനു മുൻപ് തന്നെ യു എ ഇ യുടെ ഒൻപതാമത്തെ എക്സ്പോ വേദി സ്വന്തം നാട്ടിലേക്കു കൊണ്ടുവന്നു. ജനങ്ങൾക്കിടയിൽ വാക്സിൻ വിതരണം സാർവത്രിമാക്കിയതു മൂലം കോവിഡ് പത്തി താഴ്ത്തി. ജനജീവിതം സാധാരണ ഗതിയിലേക്ക് പടിപടിയായി കയറി.

സ്വപ്നം കണ്ടതെല്ലാം മരുമണ്ണിൽ യാഥാർഥ്യമാക്കിയതിന്റെ തെളിവാണ് ദുബായ് എക്സ്പോ 2020. ആകാശത്തു വട്ടമിട്ടു പറക്കാൻ തയാറെടുത്തു നിൽക്കുന്ന പ്രാപ്പിടിയന്റ പ്രതീതിയുള്ള പവിലിയനു നാലു നിലയുണ്ട്. 15000 ചതുരശ്ര മീറ്റർ വ്യാപ്തി. ഇത:പര്യന്തം കൊണ്ട് യു എ ഇ നേടിയ പുരോഗതിയുടെ കുതിപ്പിന്റെ നേർകാഴ്ച കൂടിയാണ് ആറുമാസം നീണ്ടു നിൽക്കുന്ന ദുബായ് എക്സ്പോ 2020.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x