മീഡിയ വൺ; സീൽ വെച്ച കവറിനുള്ളിലെ ‘നീതി’ | ബഷീർ വള്ളിക്കുന്ന്

മീഡിയ വൺ നിരോധനത്തിന്റെ കാരണം ഇപ്പോഴും സീൽ വെച്ച കവറിനുള്ളിൽ കിടക്കുകയാണ്. ഹർജി ഡിവിഷൻ ബെഞ്ചും തള്ളിയ സ്ഥിതിക്ക് ഇനി സുപ്രിം കോടതിയിലേക്ക് പോവുക എന്നത് മാത്രമാണ് മീഡിയ വണ്ണിന്റെ മുന്നിലുള്ള വഴി..
അതവർ ചെയ്യും.
പക്ഷേ, അപ്പോഴും ചോദ്യം ബാക്കിയാണ്, ദേശസുരക്ഷക്ക് ഭീഷണി ഉയർത്തുന്ന രൂപത്തിൽ ആ ചാനൽ ചെയ്ത കുറ്റമെന്താണ്?. അവരുടെ എന്ത് സംപ്രേഷണമാണ് ദേശസുരക്ഷയെ അടിമേൽ മറിച്ചത്?
മീഡിയ വണ്ണിന്റെ സംപ്രേഷണങ്ങൾ ലക്ഷക്കണക്കിന് ആളുകൾ നേരിട്ട് കാണുന്നതാണ്. ഒരു പ്രത്യേക ഗ്രൂപ്പിന് മാത്രം ലഭിക്കുന്ന രൂപത്തിലുള്ള രഹസ്യമായ സംപ്രേഷണങ്ങൾ അല്ല അവയൊന്നും..
പബ്ലിക്ക് ഡൊമൈനിലുള്ള ആ സംപ്രേഷണങ്ങളിൽ ദേശവിരുദ്ധതയുണ്ടെങ്കിൽ അതെന്താണ് എന്ന് അറിയാനുള്ള അവകാശം ആ ചാനൽ കാണുന്നവർക്കുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് അടിസ്ഥാന ബോധമുള്ള ഓരോ പൗരനും അതറിയാനുള്ള അവകാശമുണ്ട്..
ദേശസുരക്ഷയെ അപകടപ്പെടുത്തുന്ന രൂപത്തിൽ ഒരു ചാനൽ പ്രവർത്തിക്കുന്നുണ്ട് എങ്കിൽ ആ ചാനലിനെ നിരോധിക്കേണ്ടത് ആവശ്യം തന്നെയാണ്. ആർക്കും അതിൽ തർക്കമുണ്ടാകില്ല. പക്ഷേ ആ കാരണങ്ങൾ എന്താണ്?..
അതെല്ലാം സീല് വെച്ച കവറിലുണ്ട് എന്ന് പറഞ്ഞു കൊണ്ട് വിധി പ്രസ്താവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്ത് എത്ര മാത്രം അഭിലഷണീയമായ രീതിയാണ്?.. സീല് വെച്ച കവറിലുണ്ട് എന്ന് ഒറ്റ ന്യായത്തിൽ ആർക്കെതിരെയും, ഏത് സ്ഥാപനത്തിന് എതിരേയും നടപടികൾ എടുക്കാൻ സാധിക്കും.
ശിക്ഷ ഏറ്റുവാങ്ങുന്നവർ ആരായാലും അവർ ചെയ്ത തെറ്റ് എന്താണെന്ന് അറിയാനുള്ള അവകാശം നിഷേധിച്ചു കൊണ്ടുള്ള വിധികൾ ഇന്ത്യൻ ഭരണഘടനയും അത് വിഭാവന ചെയ്യുന്ന അടിസ്ഥാന അവകാശങ്ങളും കാറ്റിൽ പറത്തുന്നതാണ്.
മീഡിയ വൺ ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമാക്കാത്തിടത്തോളം കാലം അവരോടൊപ്പമാണ്, അവരുടെ നിയമപോരാട്ടത്തോടൊപ്പമാണ്.
