KeralaPoliticalViews

ഇജ്ജ് നല്ല മന്സനാകാൻ നോക്ക് !!

ഹക്കീം ഹനീഫ

നിലമ്പൂരിന് സ്വന്തമായി ഒരു സാംസ്കാരിക അസ്ഥിത്വമുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആദ്യകാലത്ത് തന്നെ വേരോട്ടം സൃഷ്ടിക്കുവാൻ പ്രയത്നിച്ച ഒരു പിടി സാംസ്കാരിക നായകരുടെ മണ്ണ്.
നിലമ്പൂർ ആയിഷയും ഇ കെ അയമുവും നിലമ്പൂർ ബാലനും കെ ടി മുഹമ്മദും…

ഇക്കൂട്ടത്തിൽ വിട്ടുപോയ അല്ല ബോധപൂർവ്വം വിട്ടുകളയുന്ന ഒരു പേരിനെയാണ് ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്.
അവരേക്കാൾ ഒക്കെ പ്രതിഭാധനനായ ഡോ. എം ഉസ്മാൻ. ഏറനാട്ടിലെ ആദ്യ ഡോക്ടർ.

1951 ൽ മദിരാശിയിൽ നിന്നും MBBS പൂർത്തിയാക്കി തൃശിനാപ്പള്ളി ജില്ലാ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ ലഭ്യമായ ജോലി വേണ്ടെന്ന് വെച്ച് അരീക്കോട് കാരനായ ഡോക്ടർ നിലമ്പൂരിൽ കാല് കുത്തുമ്പോൾ അദ്ദേഹത്തിൻ്റെ മുന്നിൽ വലിയ ഒരു ലക്ഷ്യമുണ്ടായിരുന്നു. മെഡിക്കൽ പഠനത്തോടൊപ്പം തൻ്റെ ചിന്തകളെ സ്വാധീനിച്ച നിരീശ്വരവാദവും ഇടത്പക്ഷ ചിന്താഗതിയും വിതക്കാൻ പറ്റിയ ഇടമായി അദ്ദേഹം തെരഞ്ഞെടുത്തത് നിലമ്പൂരിൻ്റെ മണ്ണായിരുന്നു.

അവിടെ അദ്ദേഹം ഒരു ക്ലിനിക് സ്ഥാപിച്ച് ജനകീയ ഡോക്ടർ എന്ന സ്ഥാനവും നേടിയെടുത്തു. ഒപ്പം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വിത്ത് പാകുവാൻ ‘നിലമ്പൂർ യുവജന കലാസമിതി’ ക്ക് രൂപം കൊടുത്തു. 1950 കളിൽ ഡോക്ടർ ഭൗതികവാദ പ്രത്യയശാസ്ത്രങ്ങളുടെ വക്താവും പ്രബോധകനുമായി മലബാറിൽ പ്രത്യേകിച്ച് ഏറനാട്ടിൽ നിറഞ്ഞുനിന്നു.

അതിന് അദ്ദേഹം മാധ്യമമാക്കിയത് പ്രഭാഷണങ്ങളെയും നാടകങ്ങളെയുമാണ്.
ഡോക്ടറുടെ നേതൃത്വത്തിൽ “ഈ ദുനിയാവിൽ ഞാനൊറ്റക്കാണ്” എന്ന ഒരു നാടകം രംഗത്തെത്തി.
ദൈവനിരാസവും പരലോക നിഷേധവുമായിരുന്നു നാടകത്തിൻ്റെ മുഖ്യ പ്രമേയം.

അതിനെ നേരിടാൻ നിലമ്പൂരിൻ്റെ കവലകളിൽ മറ്റൊരു അരീക്കോടുകാരൻ പ്രത്യക്ഷപ്പെട്ടു, കെ സി അബൂബക്കർ മൗലവി.
നർമ്മരസം തുളുമ്പുന്ന ഏറനാടൻ സംസാരശൈലിയിലൂടെ പ്രഭാഷകനായി മലബാറിൻ്റെ ഹൃദയത്തിൽ മുൻപ് തന്നെ ഇടം നേടിയിരുന്നു പണ്ഡിതനായ കെ സി.
അദ്ദേഹം കമ്മ്യൂണിസത്തിൻ്റെയും ഭൗതികവാദത്തിൻ്റെയും നിരീശ്വരവാദത്തിൻ്റെയും നിരർത്ഥകത തൻ്റെ നർമ്മോക്തികളിലൂടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

ഉസ്മാൻ ഡോക്ടറുടെ നേതൃത്വത്തിലുള്ള നാടകസംഘം മറ്റൊരു നാടകത്തിലൂടെയാണ് കെ സി എന്ന പണ്ഡിതനെ എതിരിട്ടത്.
അങ്ങനെയാണ് ‘വിഖ്യാതമായ’
“ഇജ്ജ് ഒരു മന്സനാകാൻ നോക്ക് ” നാടകം രൂപം കൊള്ളുന്നത്.
ഇ കെ അയമു ആണ് നാടകം രചിച്ചത് നിലമ്പൂർ ആയിശ ആദ്യമായി രംഗത്ത് വന്ന് ‘വിപ്ലവം’ സൃഷ്ടിച്ച നാടകം സംവിധാനം ചെയ്തത് ഡോ. എം ഉസ്മാൻ ആണ്.

മലബാറിലെ മുസ്ലിങ്ങൾക്കിടയിലെ അന്ധവിശ്വാസങ്ങളെയും ജന്മിത്വത്തെയും നന്നായി കശക്കുന്ന നാടകം ഒപ്പം കെ സി അബൂബക്കർ മൗലവി എന്ന സാത്വികനും ഉത്പതിഷ്ണുവുമായ പണ്ഡിതനെ സംസ്കാരികമായി കയ്യേറ്റം ചെയ്യുന്നത് കൂടിയായിരുന്നു.
അതിലെ അസീസ് മൗലവി എന്ന കഥാപാത്രത്തിലൂടെ തങ്ങളുടെ ‘എതിരാളി’യായ കെ സിയുടെ വ്യക്തിഹത്യ ആയിരുന്നു നാടകസംഘത്തിൻ്റെ ഉദ്ദേശം. ആ കഥാപാത്രത്തോട് പറയുന്ന സംഭാഷണമാണ് നാടകത്തിൻ്റെ പേരിൽ സൂചിപ്പിക്കുന്നത്,
“ഇജ്ജ് ഒരു മന്സനാകാൻ നോക്ക്.”

കെ സിയും ഡോ. ഉസ്മാനും ലേഖനങ്ങളിൽ കൂടിയും പ്രസംഗങ്ങളിൽ കൂടിയും പിന്നെയും സംവദിച്ചു കൊണ്ടിരുന്നു.

ഡോ. ഉസ്മാൻ ‘ആയിശ’ എന്ന ഒരു നാടകത്തിൻ്റെ രചനാ വേളയിലാണ് അദ്ദേഹത്തിൻ്റെ ചിന്തകളെ ആകെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. പ്രണയ നൈരാശ്യത്തിൽ ആത്മഹത്യ ചെയ്യുന്ന ആയിശ. ആത്മഹത്യയ്ക്ക് ശേഷം ആയിശക്ക് എന്ത് സംഭവിക്കും എന്ന ആലോചന അദ്ദേഹത്തെ മരണാനന്തരം എന്ത്? എന്ന ചിന്തയിലേക്ക് കൊണ്ടെത്തിച്ചു. ഇത്രയും കാലം താൻ നിഷേധിച്ചിരുന്ന കാര്യത്തിൽ അദ്ദേഹം ഗഹനമായ ചിന്തയിലാണ്ടു.
അദ്ദേഹത്തിൻ്റെ മുന്നിൽ രണ്ട് മുഖങ്ങൾ തെളിഞ്ഞു കെ സി അബൂബക്കർ മൗലവിയും കെ ഉമർ മൗലവിയും.

അദ്ദേഹം നിരന്തരം ഈ രണ്ട് പണ്ഡിതരുമായി ബന്ധപ്പെട്ടു, തൻ്റെ പഠനം ഖുർആനിലേക്ക് തിരിച്ചു വിട്ടു.
1960 ൻ്റെ ആദ്യത്തിൽ തന്നെ അദ്ദേഹം തൻ്റെ പഴയ ചിന്താലോകത്ത് നിന്ന് മാറി വിശ്വാസത്തിൻ്റെ പ്രവിശാലമായ ഭൂമികയിലേക്ക് കടന്നുവന്നു.
വഴിമാറി നടന്നില്ലായിരുന്നുവെങ്കിൽ അറിയപ്പെടുന്ന ഒരു ഇടതുപക്ഷ ചിന്തകനും ബുദ്ധിജീവിയുമായി അറിയപ്പെടാൻ തക്ക പ്രതിഭയും സർഗശേഷിയും കൈമുതലായി ഉണ്ടായിരുന്നയാൾ.

ശേഷിക്കുന്ന കാലം തൻ്റെ മുൻ നിലപാടുകൾക്കെതിരായ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനായി.
‘മാർക്സിസം-യുക്തിവാദം-ഇസ്ലാം’, എന്ന ബൃഹത്തായ ഗ്രന്ഥം ഈ മാർഗത്തിൽ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.
കൂടാതെ ‘ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും’, ഗൈബ്, അല്ലാഹു തുടങ്ങിയ പുസ്തകങ്ങളും എണ്ണമറ്റ ലേഖനങ്ങളും പ്രസംഗങ്ങളും അദ്ദേഹത്തിൻ്റേതായി ഉണ്ട്. 1983 ൽ അദ്ദേഹം കേരള നദ്’വത്തുൽ മുജാഹിദീൻ (KNM) ൻ്റെ സംസ്ഥാന പ്രവിഡൻ്റായി, മരണം വരെ ആ സ്ഥാനത്ത് തുടർന്നു.

“ഇജ്ജ് നല്ല മന്സനാകാൻ നോക്ക്” എന്ന നാടകത്തെക്കുറിച്ച് പുളകം കൊള്ളുന്നവർ അതിൻ്റെ സംവിധായകനെക്കുറിച്ച് പരാമർശിക്കുക പോലും ചെയ്യാത്തത് യാദൃശ്ചികമല്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x