അവസാന മിനുട്ടിൽ വിജയം; 24 വർഷങ്ങൾക്ക് ശേഷം പി.എസ്.ജി ചാമ്പ്യൻസ് ലീഗ് സെമിയിൽ

24 വർഷങ്ങൾക്ക് ശേഷം പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ കടന്നു. അറ്റലാന്റയെ ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകളുടെ പിൻബലത്തിലാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. ഇതിന് മുൻപ് 1994-95 സീസണിൽ ലൂയിസ് ഫെർണാണ്ടസിന്റെ കീഴിലാണ് പി.എസ്.ജി അവസാനമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ കയറിയത്.
149 സെക്കന്റുകൾക്കുള്ളിൽ പിറന്ന മാർക്വീനിയോസിന്റെയും മാക്സിം ചോപോ – മോട്ടിങ്ങിന്റെയും ഗോളുകളാണ് പി.എസ്.ജിയുടെ തലവര മാറ്റിയത്. യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളിൽ ഒന്നാണെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പി.എസ്.ജിക്ക് എന്നും കിട്ടാക്കനിയായിരുന്നു. 2012ന് ശേഷം 5 തവണ ക്വാർട്ടർ ഫൈനലിൽ എത്താനും 3 തവണ പ്രീ ക്വാർട്ടറിൽ എത്താനും പി.എസ്.ജിക്ക് സാധിച്ചിരുന്നെങ്കിലും സെമി സ്വപ്നം സാധ്യമായത് 24 വർഷങ്ങൾക്ക് ശേഷമാണ്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഇറ്റാലിയൻ എതിരാളികളോട് ജയിക്കാൻ സാധിക്കാതിരുന്ന പി.എസ്.ജിയുടെ പേരുദോഷം ക്വാർട്ടറിൽ മറികടക്കാൻ തോമസ് ടൂഹലിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. 24 വർഷങ്ങൾക്ക് മുൻപ് സാധിക്കാതിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാക്കാമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി ആരാധകർ.