Environment

സെപ്തംബർ 28; വേൾഡ് ഗ്രീൻ കൺസ്യൂമർ ഡേ

പ്രകൃതി/ഗാർസിനിയാ ഫൌണ്ടേഷൻ

“പത്തു കിട്ടുകിൽ നൂറുമതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും… “എത്ര കിട്ടിയാലും മതിയാവാത്ത മനുഷ്യന്റെ അത്യാർത്തിയെ വിവരിക്കാൻ ഇതിലും നല്ല വരികൾ ഉണ്ടോയെന്ന് സംശയമാണ്. ചുറ്റുമുള്ളതിനെ എല്ലാം സ്വന്തമാക്കാൻ ഉള്ള മനുഷ്യന്റെ ത്വരയെ നാമിന്ന് വിളിക്കുന്ന ഓമനപ്പേരാണ് “ഉപഭോഗ സംസ്കാരം”.

ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടി നാമോരുരുത്തരും എന്തെല്ലാമോ വാങ്ങി കൂടുന്നു. മാറിവരുന്ന ഫാഷൻ തരംഗങ്ങളുടെ കുത്തൊഴുക്കിൽ ഉപയോഗ ശൂന്യം എന്ന് തോന്നുന്നവ എവിടെയൊക്കെയോ വലിച്ചെറിയപ്പെടുനു. ഈ പുത്തൻ സംസ്കാരം പ്രകൃതിയുടെ നെഞ്ചിൽ ഏൽപ്പിക്കുന്ന ആഘാതത്തെ പറ്റി ഏവരെയും ഓർമ്മപ്പെടുത്താനാണ് എല്ലാവർഷവും സെപ്തംബര് 28 തീയതി.

“വേൾഡ് ഗ്രീൻ കൺസ്യൂമേർ ഡേ “ആയി ആചരിക്കപ്പെടുന്നത്. പ്രകൃതി വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം, മാലിന്യങ്ങളുടെ ശരിയായ രീതിയിലുള്ള സംസ്കരണവും പുനർനിർമാണവും, പൂർണമായും മണ്ണിൽ അലിഞ്ഞുചേരുന്ന വസ്തുക്കളുടെ പരമാവധി ഉപയോഗം എന്നിവയാണ് “ഗ്രീൻ കൺസ്യൂമർ ഡേ” മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയങ്ങൾ.

അതോടൊപ്പം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതും ഈ ആശയത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ഏകദേശം 8മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് മനുഷ്യന്റെ ഉപഭോഗ സംസ്കാരത്തിൻ്റെ തെളിവായി നമ്മുടെ സമുദ്രങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിലെ അഭിവാജ്യ ഘടകമായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇവയുടെ പൂർണമായ നിരോധനം നിലവിലെ സാഹചര്യത്തിൽ അപ്രാപ്യമായ ഒന്നാണെന്നു വേണം കരുതാൻ.

വിവേകപൂർണ്ണമായ ഉപയോഗമാണ് ഇവിടെ ആവശ്യം. പുനരുപയോഗം (reuse), കുറഞ്ഞ അളവിലുള്ള ഉപയോഗം (Reduce), പുനർനിർമാണം (Recycle ) എന്നിവയാണ് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിൽ സ്വീകരിക്കാനാവുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങൾ.

1972-ൽ സ്വീഡൻ ലെ സ്റ്റോക്ക്ഹോമിൽ നടന്ന The United Nations Conference on the Human Environment നെ അനുബന്ധിച്ചു ഉടലെടുത്ത ആശയമാണ് സുസ്ഥിര വികസനം. ഈ ആശയത്തിൻ പ്രകാരം പ്രകൃതി വിഭവങ്ങൾ നമുക്കു പൂർവികർ നൽകിയ സമ്പത്താണെന്നും അത് കോട്ടം കൂടാതെ ഭാവി തലമുറയെ ഏൽപ്പിക്കേണ്ടുന്നതാണെന്നും കൂട്ടിച്ചേർക്കുന്നു.

ആവശ്യത്തിലധികം സാധനങ്ങൾ എന്തിനെല്ലാമൊ വേണ്ടി വാങ്ങി കൂട്ടുന്നതിനിടയിൽ നാം ഒന്നോർക്കേണ്ടതുണ്ട് ; നാം പുകച്ചു തള്ളുന്ന ഇന്ധനങ്ങൾ ഭൂമിയെ ശ്വാസം മുട്ടിക്കുന്നു, മണ്ണിലേക്ക് വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക് കഷണവും ഭൂമിയുടെ മടിത്തട്ടിലെ, നീരൊഴുക്കിനെ വരിഞ്ഞു മുറുക്കുന്നു, ഇലക്ട്രോണിക് മാലിന്യങ്ങൾ വിഷം ചീറ്റുന്ന സർപ്പങ്ങളായി പരിണമിക്കുന്നു.

ലോകത്തിന്റെ ഒരു കോണിലിരുന്ന് ആരെല്ലാമോ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടിവരുന്നത് മിക്കവാറും ഇതിലൊന്നും ഭാഗമാവാത്ത കുറെ പാവം മനുഷ്യരും മറ്റു ജീവജാലങ്ങളും ആണ് എന്നത് ഒരു വിരോധാഭാസമാണ്.

ഈ ദിനത്തോടനുബന്ധിച് നമുക്ക് ഓർക്കാവുന്ന ഏറ്റവും നല്ല വാചകം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേതാവും. “മനുഷ്യന്റെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ളത് എല്ലാം ഈ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹം നിറവേറ്റാനുള്ളത് ഇല്ല. “

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x