KeralaSocial

അട്ടപ്പാടിയിൽ ആരും മരിക്കുകയല്ല, നമ്മൾ കൊല്ലുകയാണ് !

ആബിദ് അടിവാരം

കഴിഞ്ഞയാഴ്ച അട്ടപ്പാടി സന്ദർശിച്ചിരുന്നു, കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ കേരളം നേടിയ ഭൗതിക പുരോഗതിയൊന്നും അട്ടപ്പാടിയിലെത്തിയിട്ടില്ല, അന്നും ഇന്നും ചോർന്നൊലിക്കുന്ന കുടിലുകളിൽ ജീവിതം തള്ളി നീക്കുകയാണ് ഗോത്രവർഗ്ഗക്കാരായ മനുഷ്യർ. അവരുടെ ജീവിതങ്ങളെ പച്ചക്ക് തിന്നുകയാണ് കേരളത്തിലെ രാഷ്ട്രീയക്കാർ എന്നു തിരിച്ചറിയാൻ ഒരേയൊരു കണക്ക് കണ്ടാൽ മതി.

1951 ൽ അട്ടപ്പാടിയിലെ ജനസംഖ്യയുടെ 90.26 ശതമാനം ഗോത്രവർഗ്ഗക്കാരായിരുന്നു 2011 ലെ സെൻസസിൽ ആദിവാസി ജനസംഖ്യ 44.01 ശതമാനം മാത്രമാണ്, ആദിവാസികളുടെ ഭൂമിയും ജീവിതവും തട്ടിപ്പറിക്കുന്നത് ഭൂമാഫിയയാണ്, ഭൂമാഫിയ എന്നാൽ കേരളത്തിലെ ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും.

സിനിമകളിൽ നിന്നെ ഞാൻ അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റിക്കളയും എന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടില്ലേ, അത് തന്നെയാണ് നടക്കുന്നത്. അഴിമതിക്കാരായ, ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് അട്ടപ്പാടിയിലേക്കാണ്, അവരാണ് ആദിവാസി ജീവിതങ്ങളെ നരക തുല്യമാക്കുന്നത്.

ദാരിദ്ര്യപട്ടികയിൽ കേരളം ഏറ്റവും പിറകിലെന്ന് നമ്മൾ വീമ്പു പറയുമ്പോൾ തന്നെയാണ് അട്ടപ്പാടിയിൽ കുട്ടികൾ ഉൾപ്പെടെ പട്ടിണി കിടന്നു മരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചെലവാക്കിയത് 300 കോടി രൂപയാണ്. വെറും 32,000 മനുഷ്യരാണ് 192 ഊരുകളിലായി ജീവിക്കുന്നത് അവരിൽ 80 ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്.

ആദിവാസികൾക്കായി കോടികൾ മുടക്കി കോട്ടത്തറയിൽ സർക്കാർ ആശുപത്രി പണിതു വെച്ചിട്ടുണ്ട്, പക്ഷേ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം പ്രസവിക്കാൻ പോലും ആദിവാസി സ്ത്രീകൾ ചുരമിറങ്ങി മണ്ണാർക്കാട്ടോ, പെരിന്തൽമണ്ണയിലോ പോകേണ്ട ദയനീയ സ്ഥിതിയാണ്.

ഞങ്ങൾ ഊരുകൾ സന്ദർശിച്ചു, മൂപ്പൻമാരോട് സംസാരിച്ചു, സന്നദ്ധ പ്രവർത്തകരെ കണ്ടു. സബ് കലക്ടർ നടത്തിയ പ്രശ്നപരിഹാര അദാലത്തിൽ പങ്കെടുത്തു. എണ്ണിയെണ്ണി പറയാൻ കരളലിയിക്കുന്ന കഥകൾ പലതുമുണ്ട്.

അട്ടപ്പാടിയിലെ ആദിവാസികളെ വംശഹത്യക്ക് വിധേയരാക്കുകയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട, ആദിവാസികളിൽ അനധികൃത മരുന്ന് പരീക്ഷണം നടത്തുന്നതിനെക്കുറിച്ച് ആസാദ് ഹിന്ദ് ഫൗജ് കോർഡിനേറ്റർ ശിഹാബുദ്ധീൻ തെളിവുകളുദ്ധരിച്ച് പത്രസമ്മേളനം നടത്തിയെങ്കിലും മാധ്യമങ്ങൾ അത് വാർത്തയാക്കിയില്ല.

BJPക്കാർ ഊരുകളിലേക്ക് ഹിന്ദു മതം ഒളിച്ചു കടത്തി, മൂപ്പൻമാരെ കയ്യിലെടുത്ത് ഭൂമിയും ഫണ്ടും തട്ടിയെടുക്കുന്നവരെക്കുറിച്ച് ചൊറിയ മൂപ്പൻ വിശദമായി പറഞ്ഞു, NGO കൾ കോടിക്കണക്കിന് രൂപ ചെലവഴിച്ചുണ്ടാക്കിയ വാസയോഗ്യമല്ലാത്ത വീടുകൾ കാണിച്ചു തന്നു.

ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടിയ പാരമ്പര്യമുള്ള ജനതയാണ് അട്ടപ്പാടിയിലെ ആദിവാസികൾ, സർക്കാറുകൾ മണ്ണിട്ട് മൂടിയെങ്കിലും നൂറുകണക്കിന് ആദിവാസികൾ മരിച്ചു വീണ സ്ഥലവും, ബ്രിട്ടീഷ് സായിപ്പിനെ കൊന്നു കുഴിച്ചു മൂടിയ മണ്ണും ആദിവാസികൾ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്.

സന്നദ്ധ പ്രവർത്തകർ ഓർമിപ്പിച്ച ഒരു പ്രധാനപ്പെട്ട വസ്തുത അട്ടപ്പാടിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് അങ്ങേയറ്റം റിസ്കാണെന്നാണ്, ഗോത്രവർഗ്ഗക്കാരിയും ദീർഘകാലം CPI പ്രവർത്തകയുമായിരുന്ന ഈശ്വരിയും അത് സൂചിപ്പിച്ചു. അട്ടപ്പാടി മാഫിയക്കെതിരെ നിൽക്കുന്നവരെ മാവോയിസ്റ്റുകളായി മുദ്രകുത്തും, പോലീസ് ഭീഷണിപ്പെടുത്തും.

രാത്രി ഞങ്ങൾ ചുരമിറങ്ങുമ്പോൾ ഒരു FB ലൈവ് ചെയ്തതിന്റെ ലിങ്ക് കമന്റിൽ ഇടുന്നുണ്ട്, 133 കോടി രൂപ ചിലവിൽ നിർമിക്കുന്ന റോഡിന്റെ കോൺക്രീറ്റ് ജോലി നിയമവിരുദ്ധമായി രാത്രിയിൽ, കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ചെയ്യുന്നത് അദ്ദേഹം തടയുന്ന രംഗമാണ്.

ഇത്തിരിയെങ്കിലും മനുഷ്യസ്നേഹവും ജനാധിപത്യ ബോധവും ബാക്കിയുള്ള മനുഷ്യർ ഇനിയും നോക്കി നിൽക്കരുത്. അട്ടപ്പാടിയിലെ മനുഷ്യജീവികൾക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭൂമി കയ്യേറ്റക്കാരും ചേർന്ന് കൊത്തിപ്പറിക്കുന്ന മനുഷ്യർക്ക് വേണ്ടി സംഘടിത ശബ്ദമുയരേണ്ടതുണ്ട്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x