
തിരവന്ന് ദൂരെയുള്ള പവിഴമതിലിൽ തട്ടിച്ചിതറുന്നതിന്റെ സംഗീതം കാതിലങ്ങനെ മുഴങ്ങി. മതിലിനെ മറികടന്നോടിവരുന്ന കുഞ്ഞോളങ്ങൾ പന്ത്രണ്ടാം രാവിന്റെ നിലാവിൽ ലയിച്ച് നീലത്തടാകം പോലെ വെട്ടിത്തിളങ്ങി. സ്വപ്നലോകത്തെത്തിയ പോലെ.
ഓർമകളുടെ നിലവറയിലൂടെയുള്ള സഞ്ചാരം. വേലിയേറ്റമാണ്. അതിനിടയിൽ ശാന്തമായൊരു തിര വന്ന് കാൽ വിരലുകളെ തലോടിപ്പോയി.
പഞ്ചാര മണലിനെ പുണർന്ന് കിടക്കുന്ന നിലാവിനെ നിറകണ്ണിലൂടെ നോക്കിയങ്ങനെ ഇരിക്കെ, അടുത്തുള്ള ചെറിയ നിസ്കാര പള്ളിയുടെ മുറ്റത്തുനിന്നും ‘സൈഫൂ… ബാ..’ ന്നൊരു വിളി. അസീസ്ക്കയാണ്.
കുറച്ചു സമയം ഭൂമിയുടെ അറ്റം പോലൊരിടത്തായിരുന്നു. അഗത്തി ദ്വീപിന്റെ ഏറ്റവും വീതി കുറഞ്ഞ തെക്കേ മുനമ്പിൽ. യാത്രകൾ സ്വപ്നം കണ്ടുതുടങ്ങിയ കുട്ടിക്കാലം മുതലേ മനസ്സിൽ കയറിയ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായിരുന്നു ലക്ഷദ്വീപ്.
ആദ്യത്തേത് ഹിമാലയം. ചില നേരങ്ങളിലെ ആകാശം നോക്കി, ഹിമാലയത്തെ സ്വപ്നം കണ്ടു കണ്ട് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തോടൊപ്പം അതിന്റെ ചാരത്തൊന്ന് എത്താൻ സാധിച്ചത്. യാത്രാസ്വപ്നങ്ങളിൽ ഞാൻ ഒരിക്കലും ഒറ്റക്കല്ലാതിരുന്നത് കൊണ്ടായിരിക്കാം ഈ യാത്രക്കായും ഇത്രയും കാലം ഒരുങ്ങേണ്ടി വന്നത്.

ഹിമാലയത്തിന്റെ ചില ഭാഗങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഉള്ളത് പോലെ ദ്വീപിലേക്കും ഉണ്ടല്ലോ നിയന്ത്രണങ്ങൾ. അതുകൊണ്ടായിരിക്കാം ഇതിലും എളുപ്പത്തിൽ എത്താവുന്ന എത്രയോ പ്രദേശങ്ങൾ ഉണ്ടായിട്ടു പോലും ഈ രണ്ട് ലക്ഷ്യസ്ഥാനങ്ങൾ മനസ്സിൽ കയറിയത്.
മാത്രമല്ല, സ്‌കൂളിലെ ഭൂമിശാസ്ത്ര പഠനങ്ങളിലെ അറിയേണ്ടതും അനുഭവിക്കേണ്ടതുമായ ഭൂഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു പർവതങ്ങളും വനങ്ങളും കടലുകളും ദ്വീപുകളും.
കുറച്ച് താമസിച്ചാണെങ്കിലും അങ്ങനെയിതാ അറബിക്കടലിന് നടുവിലെ പവിഴമണലിൽ…ലക്ഷദ്വീപിലെ ഓർമകളിലൂടെ…
തുടരും ….
