Environment

പുതുമഴയിലെ മീൻ വേട്ട നിയമ വിരുദ്ധം; മീൻ പിടിക്കാൻ ഈ ജൂൺ കഴിയട്ടെ

പ്രകൃതി/ഹാമിദലി വാഴക്കാട്

പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത് മൺസൂൺ തുടക്കത്തിലെ പതിവു കാഴ്‌ചയാണ്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. ഈ വർഷം മെയ് പകുതിയോടെ തന്നെ ഇതാരംഭിച്ചിരിക്കുന്നു.

കേരളത്തിലെ എല്ലാ പുഴതീര ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ മത്സ്യ പ്രയാണങ്ങൾ കാണാം. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തൽ, ഏറ്റീൻ കയറ്റം എന്നിങ്ങനെ ഊത്തയ്ക്ക് പ്രാദേശിക പേരുകളുണ്ട്.

പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തരഗമനം ഇന്ന് അവയുടെ നാശത്തിനുതന്നെ കാരണമായിരിക്കുന്നു. കാരണം ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാൻ വളരെ എളുപ്പമാണ്. വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും മറ്റു ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ മത്സ്യങ്ങൾ നിസഹായാവസ്ഥയിലാവും.

മറ്റു സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർഥ്യങ്ങളൊന്നും ഈ പൂർണ ഗർഭാവസ്ഥയിൽ മത്സ്യങ്ങൾക്ക് സാധ്യമല്ല.

പുതുവെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ പാതകളിൽ നിന്നാൽ എളുപ്പത്തിൽ ആർക്കും ഇവയെ പിടിക്കാം. പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്.

എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണ്.

ഏറെ അപകടം പിടിച്ച രീതിയിലാണ് ഇന്ന് ഊത്തപിടുത്തം നടക്കുന്നത്. മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ വഴികളെല്ലാം ചിറകെട്ടിയടച്ച്, അവിടെ പത്താഴം എന്നും കൂട് എന്നും വിളിക്കുന്ന കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം.

പുഴയിൽ നിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാൽ ഒരൊറ്റ മത്സ്യവും ഇതിൽനിന്ന് രക്ഷപ്പെടില്ല.

ഇത്തരം കെണികളില്ലാത്ത വഴിയിലൂടെ കയറിവന്ന മത്സ്യങ്ങൾ പിന്നെ പിടിക്കപ്പെടുന്നത് പ്രധാനമായും ഒറ്റാൽ, വല, വെട്ട് എന്നീ രീതികളിലാണ്. രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി വെട്ടിപ്പിടിക്കുന്നവരാണ് ഇന്നു വയലുകളിൽ കൂടുതലായി കാണുന്നത്.

മുളയും ഈറ്റയും കൊണ്ടു നിർമിച്ച ഒറ്റൽ ഉപയോഗിച്ച് തീരെ ആഴം കുറഞ്ഞ ഇടങ്ങളിൽ മീൻ പിടിക്കുന്ന രീതിയും ഇപ്പോൾ കണ്ടുവരുന്നു. വലയുടെ ഉപയോഗത്തിലാണ് ഇന്ന് ഏറെ അപകടം പതുങ്ങിയിരിക്കുന്നത്.

ആദ്യകാലങ്ങളിൽ അകന്ന കണ്ണികളുള്ള വലകൾ മാത്രമെ മാർക്കറ്റിൽ ലഭ്യമായിരുന്നുള്ളു. പ്രധാനമായും അവ കൈകൊണ്ട് നെയ്‌തെടുക്കുന്നവയായിരുന്നു. ഇന്ന് ഫാക്‌ടറിയിൽ നിന്ന് നിർമിച്ചെടുക്കുന്ന കൊതുകുവലയ്ക്കു സമാനമായ വലകൾ വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

നൂറ്റാണ്ടുകളായി തുടരുന്ന മൺസൂൺ കാലത്തെ ഈ മത്സ്യവേട്ട ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലല്ലോ, അത് കർഷകരുടെയും പുഴയോരിത്തു താമസിക്കുന്നവരുടെയും ഇഷ്‌ടവിനോദമായി എത്രയോ കാലം തുടർന്നിട്ടും കുഴപ്പമുണ്ടായിട്ടില്ലോ എന്നാണ് ചോദ്യമെങ്കിൽ, അത് ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളക്കുറിച്ചുള്ള തിരിച്ചറിവില്ലായ്‌മയിൽ നിന്നുണ്ടാകുന്നതാണ്.

വിശാലമായ വയലുകളുണ്ടായിരുന്നു ഒരുകാലത്ത് കേരളത്തിൽ. അവ കായലും പുഴയുമായി നൂറുകണക്കിന് തോടുകളാലും അരുവികളാലും പരസ്‌പരം ബന്ധിക്കപ്പെട്ടിരുന്നു. പുഴയിൽ നിന്ന് വയലിലേക്ക് മുട്ടയിടാനായി കയറാനുണ്ടായിരുന്ന പലവിധ മാർഗങ്ങളെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു.

തോടുകളിൽ എല്ലായിടത്തും തടയണകൾ വന്നു. ചെറിയ ഒരു വിടവിലൂടെ മാത്രമേ തടയണയുള്ള തോടുകളിൽ മത്സ്യങ്ങൾക്കു മുകളിലേയ്ക്കു കയറാൻ പറ്റുകയുള്ളു. പുഴയിലാണെങ്കിൽ റഗുലേറ്ററുകളും തടയണകളും വ്യാപകമായി. എല്ലാ തടയണകളിലെയും പ്രധാന വഴികളെല്ലാം ഇന്നു പലവിധ വലകളാൽ നിറഞ്ഞിരിക്കുന്നു.

വയലിലൂടെ ധാരാളം റോഡുകൾ വന്നപ്പോഴാണ് ഏറ്റവും വലിയ തടസം മത്സ്യങ്ങളുടെ ദേശാന്തര ഗമനത്തിന് നേരിടേണ്ടി വന്നത്. ഈ റോഡുകൾക്ക് അപ്പുറവും ഇപ്പുറവുമുള്ള വയലുകളെ ചെറിയ ഓവുചാലുകൾ വഴിയോ പൈപ്പുകൾ വഴിയോ ആണു ബന്ധിപ്പിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ മരണക്കെണിയാണ് ഈ ഓവുചാലുകൾ.

മുകൾ ഭാഗത്തെ വയലിലേക്ക് കയറുന്ന മത്സ്യങ്ങളെല്ലാം ഓവുപാലത്തിന്റെ ചുവട്ടിലെ കെണിയിൽ എളുപ്പത്തിൽ കുടുങ്ങുന്നു.

കൂടാതെ നഞ്ചുകലക്കി മൊത്തം മത്സ്യങ്ങളെയും ഇതര ജലജീവികളെയും പിടിക്കുന്നവരും ഇന്നു സർവവ്യാപികളായിരിക്കുന്നു. മൊത്തം ജലജീവികളെ കൊന്നൊടുക്കുന്ന, വിഷം കലക്കിയുള്ള ഈ മത്സ്യബന്ധനരീതി അവശേഷിക്കുന്ന മത്സ്യസമ്പത്തിന്റെ അന്തകനാണ്.

കേവല വിനോദത്തിന്റെ പേരിൽ കേരളത്തിന്റെ ശുദ്ധജല മത്സ്യസമ്പത്തിന് ഗുരുതര നാശം വിതക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മത്സ്യവേട്ട നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കടലിൽ ട്രോളിങ് നിരോധനം നടപ്പാക്കുന്നതു പോലെ ഇത് സാധ്യമല്ലെന്ന് നാം തിരിച്ചറിയണം.

അതിനാൽ നിയമം വഴിയുള്ള നിരോധന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. പുതുമഴയിലെ ഏറ്റ് മീൻ/ ഊത്ത പിടുത്തം നിയമവിരുദ്ധം. ആറു മാസം തടവ് ലഭിക്കുന്ന കുറ്റം

മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം. മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നതിനാൽ നാം അവയെ വ്യാപകമായി വേട്ടയാടുന്നു.

അറിയുക, ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമാണ്. കൃത്യമായ നിയമമുണ്ട്.

നിയമം ഇതാ:

‘പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു’

അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.

പ്രിയരേ, ആരെങ്കിലും ഇത്തരം പണികൾ ചെയ്യുന്നതു കണ്ടാൽ നിരുത്സാഹപ്പെടുത്തുക എന്നിട്ടും തുടരുന്നുവെങ്കിൽ പോലീസിൽ അറിയിക്കുക. മത്സ്യം പിടിക്കാം. ഈ ജൂൺ കഴിയട്ടെ.

Hamidali vazhakkad

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x